Gulf

റഹീമിൻ്റെ മോചന ഹർജി വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും

സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍റഹീമിന്റെ മോചന ഹര്‍ജി വധ ശിക്ഷ റദ്ദ് ചെയ്ത അതേ ബെഞ്ച് പരിഗണിക്കും. നവംബര്‍ 17 ന് ഞായറാഴ്ചയാണ് കേസ് പരിഗണിക്കാന്‍ പുതിയ ബെഞ്ച് സമയം അനുവദിചിട്ടുള്ളത്. നവംബര്‍ 21ന് പരിഗണിക്കാനിരുന്ന ഹര്‍ജി പ്രതിഭാഗത്തിന്റെ അപേക്ഷപ്രകാരം 17 ലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ അനുവദിച്ച തീയതിക്ക് മുമ്പ് തന്നെ കേസ് പരിഗണിക്കാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് റഹീമിന്റെ അഭിഭാഷകന്‍ ഒസാമ അല്‍ അമ്പര്‍, കുടുംബപ്രതിനിധി സിദ്ദിഖ് തുവ്വൂര്‍ എന്നിവര്‍ അറിയിച്ചു.

തിയതി നേരത്തെയാക്കാന്‍ കോടതി വഴി അഭിഭാഷകനും ഇന്ത്യന്‍ എംബസി വിദേശകാര്യ മന്ത്രാലയം വഴിയും ശ്രമം തുടരുന്നുണ്ട്. ഒക്ടോബര്‍ 21 ന് ചീഫ് ജസ്റ്റിസിന്റെ പരിഗണക്ക് വിട്ട കേസ് പുതിയ ബെഞ്ചിലേക്ക് വിധി പറയാന്‍ മാറ്റുകയായിരുന്നു. പിന്നീട് ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശത്തോടെ വധ ശിക്ഷ റദ്ദ് ചെയ്ത ബെഞ്ചിന് കേസ് കൈമാറി. പുതിയ ബെഞ്ചില്‍ കേസിന്റെ എല്ലാ രേഖകളും എത്തിയിട്ടുണ്ട്.

അടുത്ത സിറ്റിങ്ങില്‍ ഈ കേസിന്റെ അന്തിമ വിധി പറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റിയാദ് റഹീം സഹായ സമിതി അറിയിച്ചു. ഇന്ത്യന്‍ എംബസി റഹീമിന്റെ യാത്ര രേഖകള്‍ തയ്യാറാക്കിയിട്ടുണ്ട്. മോചന ഉത്തരവ് ഉണ്ടായാല്‍ മറ്റ് കേസുകളൊന്നും ഇല്ലാത്തതിനാല്‍ വൈകാതെ റഹീമിന് നാട്ടിലേക്ക് മടങ്ങാന്‍ കഴിയും. നീണ്ട പതിനെട്ട് വര്‍ഷത്തെ ശ്രമത്തിന് ശുഭാന്ത്യം സംഭവിക്കാന്‍ ദിവസങ്ങള്‍ മാത്രമാണ് ഇനി കാത്തിരിക്കേണ്ടതെന്ന് മുഖ്യ രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട്, സഹായ സമിതി ചെയര്‍മാന്‍ സി പി മുസ്തഫ, കണ്‍വീനര്‍ അബ്ദുള്ള വല്ലാഞ്ചിറ. സെബിന്‍ ഇഖ്ബാല്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button