എസ് എഫ് ഐ ഒരു സാമൂഹിക പ്രശ്‌നമായി മാറി; സംഘടനയെ പിരിച്ചുവിടണമെന്ന് സതീശൻ

സംസ്ഥാനത്തെ ലഹരിവ്യാപനത്തിന്റെ കണ്ണിയായി എസ് എഫ് ഐ മാറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലും കളമശേരി പോളിടെക്‌നിക്കിലും എവിടെ മയക്കുമരുന്ന് പിടിച്ചാലും എസ് എഫ് ഐ പ്രവർത്തകരുണ്ടാകും. എല്ലാ സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളിലും ഈ സംഘടനയുടെ പേരുണ്ടെന്നും സതീശൻ പറഞ്ഞു
എസ് എഫ് ഐ കേരളത്തിൽ ഒരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുകയാണ്. സിപിഎം ഇടപെട്ട് സംഘടന പിരിച്ചുവിടണമെന്ന് സതീശൻ ആവശ്യപ്പെട്ടു. എസ് എഫ് ഐ വിദ്യാർഥികളെ കയറൂരി വിട്ടിരിക്കുകയാണ്. ഇതുവഴി പുതുതലമുറയെ ക്രിമിനലുകളാക്കി മാറ്റുകയാണ് സിപിഎം ചെയ്യുന്നത്.
സ്വന്തം സംഘടനയിൽപ്പെട്ട വിദ്യാർഥികളോട് നശിച്ചു പോകരുതെന്ന് സിപിഎം പറയണം. ഇന്നലെ കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് കഴിഞ്ഞുവന്ന പെൺകുട്ടികൾ അടക്കമുള്ള കെ എസ് യു പ്രവർത്തകരെ ക്രൂരമായി ആക്രമിച്ചു. അവരെ രക്ഷിക്കാനെത്തിയ പോലീസിനെയും ആക്രമിച്ചു. ഇന്ന് പുലർച്ചെ ബാർ അസോസിയേഷൻ പ്രവർത്തകരെ ആക്രമിച്ചെന്നും സതീശൻ പറഞ്ഞു