ക്ഷമിക്കണമെന്ന് പറഞ്ഞ് കഴുത്തുഞെരിച്ചു; ഒടുവിൽ അഫാനെതിരെ ഉമ്മ ഷെമി മൊഴി നൽകി

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെതിരെ ഉമ്മ ഷെമിയുടെ നിർണായക മൊഴി. തന്നെ ആക്രമിച്ചത് അഫാൻ തന്നെയാണെന്ന് മാതാവ് പറഞ്ഞു. ഉമ്മ എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് ഷാൾ കൊണ്ട് കഴുത്തുഞെരിച്ചെന്ന് ഇവർ പോലീസിന് മൊഴി നൽകി. പിന്നീട് ബോധം വന്നപ്പോൾ പോലീസുകാർ ജനൽ തകർക്കുന്നതാണ് കണ്ടതെന്നും ഷെമി പറഞ്ഞു
കിളിമാനൂർ സിഐ മൊഴി രേഖപ്പെടുത്താനെത്തിയപ്പോഴാണ് ഇവർ ഇക്കാര്യം പറഞ്ഞത്. ആദ്യ ഘട്ടത്തിൽ മകനെ സംരക്ഷിച്ച് കൊണ്ടായിരുന്നു ഷെമി പ്രതികരിച്ചത്. കട്ടിലിൽ നിന്നും വീണാണ് തനിക്ക് പരുക്ക് പറ്റിയതെന്നാണ് കഴിഞ്ഞ ദിവസം വരെ ഇവർ പറഞ്ഞിരുന്നത്.
അതേസമയം കേസിൽ മൂന്നാംഘട്ട തെളിവെടുപ്പ് കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. അനിയൻ അഹ്‌സാനെയും കാമുകി ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് പ്രതി അഫാനുമായി തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടന്ന പെരുമലയിലെ വീട് അടക്കം ഏഴിടങ്ങളിൽ അഫാനെ എത്തിച്ചായിരുന്നു തെളിവെടുപ്പ്