ശിശിരം: ഭാഗം 4
Aug 20, 2024, 22:24 IST

രചന: മിത്ര വിന്ദ
അമ്മു പതിയെ മാഞ്ചുവട്ടിൽ ചെന്ന് നോക്കിയപ്പോൾ യദു പറഞ്ഞത് ശരിയാണ്,എന്ന് അവൾക്ക് തോന്നി. കാരണം, മാങ്ങയൊക്കെ മൂത്ത് വരുന്നതേയുള്ളൂ. വെറുതെ മാവിനെ ഒന്നു വലം വെച്ചശേഷം അവൾ, തിരികെ അടുക്കളയിലേക്ക് വന്നപ്പോൾ അമ്മായിയെ അവിടെ കണ്ടില്ല. തൊട്ടു പിന്നിലായി ഒരു മുരടനക്കം പോലെ കേട്ടതും, അവൾ തിരിഞ്ഞു. യധു ആയിരുന്നു അത്.. " ഇത്തിരി ഒതുങ്ങി നിൽക്ക് എനിക്ക് അകത്തേക്ക് ഒന്ന് കയറണം " അടുക്കള വാതിൽക്കൽ നിൽക്കുന്നവളെ നോക്കി അവൻ പറഞ്ഞു. "കേറാൻ മേലേ, ഇത്രേം ഇട പോരേ സാറിന് " പറഞ്ഞുകൊണ്ട് അവൾ അല്പം ഒതുങ്ങി നിന്നു എന്നതാണ് സത്യം. അലമാരത്തട്ടിൽ നിന്നും ഒരു, കപ്പ് എടുത്തിട്ട് കുറച്ച് ചൂടുവെള്ളം അതിലേക്ക് പകരുകയാണ് യദു. " അതെയ്, എന്റെ കൂട്ടുകാരിമാരിൽ പലരും വിവാഹം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ഒക്കെ ചെയ്യും, ചിലർ ഒളിച്ചോടി പോയെന്നു വരും, ചിലർ കന്യാസ്ത്രീ ആകാൻ വേണമെങ്കിലും പോകും, ഇതൊക്കെ എന്റെ അമ്മയെ, ബോധിപ്പിക്കൽ ആണോ യദു ഏട്ടന്റെ തൊഴില്... " മുഖം ഉയർത്തി നോക്കിയപ്പോൾ, ഇരു കൈകളും എളിക്കു കുത്തിക്കൊണ്ട് തന്നെ നോക്കി നെറ്റി ചുളിക്കുന്നവളെയാണ് അവൻ കണ്ടത്. പെട്ടെന്ന് അവന് കാര്യമൊന്നും മനസ്സിലായില്ല.. അത് അവൾക്കും പിടികിട്ടി. " ശാരിയുടെ കല്യാണക്കാര്യം യദു ഏട്ടൻ എന്തിനാ അമ്മയോട് പറഞ്ഞത്, അതുകൊണ്ട് ഇന്നലെ എന്റെ അമ്മ എത്രമാത്രം സങ്കടപ്പെട്ടു എന്ന് ഏട്ടന് അറിയാമോ, " "അതിന് അപ്പച്ചിയെ സങ്കടപ്പെടുത്താൻ ഞാൻ ഒന്നും പറഞ്ഞില്ലല്ലോ,എന്റെ കൂട്ടുകാരൻ കണ്ണനാണ് അവളെ വിവാഹം കഴിക്കുന്നത്, ഈ ഞായറാഴ്ചയാണ് കല്യാണം എന്നൊന്ന് പറഞ്ഞു, അതിന് ഇത്രമാത്രം ക്ഷോഭിക്കാൻ എന്തിരിക്കുന്നു" ഗൗരവത്തിൽ തന്നെയാണ് അവൻ അപ്പോഴും. " ബ്രോക്കർ മോഹനേട്ടനോട് വീട്ടിലേക്ക് വരാൻ അമ്മ ഇന്നലെ രാത്രിയിൽ വിളിച്ചു പറഞ്ഞിട്ടുണ്ട്, കൊള്ളാവുന്ന ചെക്കന്മാർ ഉണ്ടെങ്കിൽ കെട്ടിച്ചയയ്ക്കാനയിട്ട്, ഇതിനൊക്കെ കാരണക്കാരൻ യദുവേട്ടൻ അല്ലേ, എന്നെ കെട്ടിച്ചയച്ചാല് പിന്നെ എന്റെ അമ്മയ്ക്ക് ആരാ ഉള്ളത്, അതുകൊണ്ട് മര്യാദയ്ക്ക് അമ്മയോട് കാര്യം പറഞ്ഞ് മനസ്സിലാക്കിക്കൊള്ളണം " അതു പറയുകയും അമ്മുവിന്റെ ശബ്ദം ചെറുതായി ഇടറി.. അപ്പോഴേക്കും ഗിരിജ അവരുടെ അടുത്തേക്ക് കയറി വന്നു. കാര്യം എന്താണെന്ന് ചോദിച്ചപ്പോൾ അമ്മു നല്ല വൃത്തിക്കും വെടിപ്പിനും വിശദീകരിച്ചു. വയസ്സ് 21 കഴിഞ്ഞില്ലേ മോളെ, ഇനി ഇതൊന്നും വെച്ച് താമസിപ്പിക്കേണ്ട, പിന്നെ സതിയുടെ കാര്യം ഓർത്തൊന്നും നീ വിഷമിക്കേണ്ടന്നേ, അവൾക്ക് ഞങ്ങളൊക്കെ ഇല്ലേ.... ഗിരിജയും നാത്തൂനെ സപ്പോർട്ട് ചെയ്ത് സംസാരിച്ചപ്പോൾ, അമ്മുവിന് പിന്നെയും ദേഷ്യം ആയി. പിന്നീട് ആരോടും ഒരു അക്ഷരം പോലും പറയാതെ കൊണ്ട് അവൾ തന്റെ ജോലികളൊക്കെ ചെയ്തുതീർത്തു. ട്യൂഷൻ ക്ലാസിൽ പോകാൻ നേരമായി എന്നും പറഞ്ഞ് കിച്ചൻ വഴക്ക് പറഞ്ഞപ്പോഴാണ്, അമ്മു അടുക്കളയിൽ നിന്നും ഇറങ്ങിവന്നത്. യദു കാപ്പി കുടിച്ചുകൊണ്ട് ഊണ് മുറിയിൽ ഇരിപ്പുണ്ട്. ഞാൻ പറഞ്ഞത് ഓർമ്മയിൽ വേണം കേട്ടോ യദുവേട്ടാ, വൈകുന്നേരം വരുമ്പോൾ അമ്മയോട് എല്ലാം പറഞ്ഞ മനസ്സിലാക്കിക്കോണം.. തിടുക്കത്തിൽ ഉമ്മറത്തേക്കിറങ്ങവേ അവൾ ഉറക്കെ അവനോട് പറഞ്ഞു. അന്നും പതിവുപോലെ വീട്ടിലെത്തിയപ്പോൾ സതി അംഗനവാടിയിൽ പോകുവാനായി റെഡിയായി നിൽപ്പുണ്ട്.. അമ്മുവിന് വേണ്ട നിർദേശങ്ങൾ ഒക്കെ കൊടുത്ത ശേഷം അവർ മെല്ലെ ഇറങ്ങി. അമ്മ ഈയിടെ ആയിട്ട് ക്ഷീണിച്ചുന്നു തോന്നുന്നു..അല്ല... തോന്നൽ അല്ല... ശരിയാണ്, ഈയിടെ ആയിട്ട് മുഖം ഒക്കെ അങ്ങട് വല്ലാതെ ആയി, കവിളൊക്കെ ഒട്ടിയ പോലെ, കണ്ണൊക്കെ കുഴിഞ്ഞു ഒരു പരുവം ആയി, പാവത്തിന് തന്റെ കാര്യം ഓർത്താണ് സങ്കടം. അമ്മയുടെ കാര്യം ഓർത്തപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞ് ഒഴുകി. തനിക്കൊരു ജീവിതം ഉണ്ടായി കാണാൻ പാവം അമ്മ വല്ലാതെ ആഗ്രഹിക്കുന്നുണ്ട്,പക്ഷേ,അങ്ങനെ അമ്മയെ വിട്ട് പോകാൻ ഒരിക്കലും തനിക്ക് കഴിയില്ല,, ഒരു കൗമാരക്കാരിയുടെ സ്വപ്നങ്ങളിൽ വിവാഹം, കുട്ടികൾ, ജീവിതം ഒക്കെ കാണും... തനിക്ക് എന്നും തന്റെ അമ്മ മാത്രം മതി എന്ന് അവൾ ഓർത്തു. നിറഞ്ഞ മിഴികൾ തൂവാല കൊണ്ട് അമർത്തി തുടച്ചു കൊണ്ട്, പാടവരമ്പത്തു നിന്നും ചെമ്മൺ പാതയിലേക്ക് അവൾ കയറി. കുറച്ചു ദൂരം ചെന്നതും ഒരു കാർ വന്ന് തന്നെ ഇടിച്ചു ഇടിച്ചില്ല എന്ന് മട്ടിൽ നിർത്തി. കലിപൂണ്ട് അമ്മു മുഖമുയർത്തി നോക്കിയപ്പോൾ, നകുലനായിരുന്നു, സതിയമ്മയുടെ മൂത്ത ആങ്ങളയുടെ ഒരേയൊരു മകൻ.. ഒരു വഷളൻ ചിരിയോടുകൂടി നകുലൻ ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി വന്നു. അമ്മുക്കുട്ടി എങ്ങോട്ടാ, ട്യൂഷന് പോവാണോ, അവളെ അടിമുടി നോക്കി കൊണ്ട് അവൻ ചോദിച്ചതും അമ്മു പല്ലുരുമ്മി. നീ ഈയിടെ ടെ ആയിട്ട് കുറച്ചുകൂടെ വണ്ണം വെച്ചല്ലോ,, അംഗനവാടിയിലെ ഭക്ഷണമാണോ അതോ, നിന്റെ ഇളയ അമ്മായി ഊട്ടി വിടുന്നതോ.. അല്പം കൂടി അവളുടെ അടുത്തേക്ക് ചേർന്നു വന്നു കൊണ്ട് നകുലൻ അപ്പോൾ അമ്മു കുറച്ചു മുന്നോട്ട് കയറി നിന്നു. വാടി കയറ്,ഞാൻ ടൗണിലേക്കാണ്... വേണ്ട, ഞാനെന്നും നടന്നാണ് പോകുന്നത്, ഇനിയും അങ്ങനെ തന്നെ തുടരാനാണ് എനിക്കിഷ്ടം,അതുകൊണ്ട് നകുലേട്ടൻ പൊയ്ക്കോളൂ.. ഒട്ടും പതറാതെ അവന്റെ മുഖത്തേക്ക് നോക്കി തന്നെ അമ്മു പറഞ്ഞത്. എന്നിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും നകുലൻ അവളുടെ കൈക്ക് കയറി പിടിച്ചു. കത്തിജ്വലിച്ചുകൊണ്ട് അമ്മു അവനെ തിരിഞ്ഞു നോക്കി.. കൈവിടുന്നുണ്ടോ നകുലേട്ടാ..... അവൾ ദേഷ്യത്തിൽ ചോദിച്ചതും അവന്റെ പിടുത്തം അല്പം മുറുക്കി. നകുലേട്ടനോടാണ് ഞാൻ പറഞ്ഞത് എന്റെ കയ്യിൽ നിന്നും വിടാന്. വീട്ടില്ലെങ്കിലോ.....നീ എന്നാ ചെയ്യും എന്നേ.. പറഞ്ഞുകൊണ്ട് അവൻ അമ്മുവിന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു ഇക്കുറി പാവം അമ്മു ഭയപ്പെട്ടുപോയി. ചുറ്റിനും നോക്കിയെങ്കിലും ഒരു മനുഷ്യരെയും അവൾ എങ്ങും കണ്ടില്ല.. എന്താടി,,,,,,നിന്റെ വാശിയും ഉശിരുമൊക്കെ എവിടെപ്പോയി,, അവളുടെ മറ്റേ കയ്യിൽ കൂടി അവൻ പിടിക്കുവാൻ തുടങ്ങിയതും, യദുവിന്റെ ബുള്ളറ്റ് വരുന്നത് ഇരുവരും കണ്ടു.. യദുവിന്റെ പിന്നിലായി കിച്ചനും ഉണ്ടായിരുന്നു.. ബുള്ളറ്റ് കൊണ്ടുവന്നു കാറിന്റെ പിന്നിൽ നിറുത്തിയപ്പോൾ കിച്ചൻ ചാടി ഇറങ്ങി. അപ്പോഴേക്കും നകുലൻ അവളുടെ കയ്യിൽ നിന്നും പിടുത്തം വിട്ടിരുന്നു. അമ്മുവിന്റെ മിഴികൾ നിറഞ്ഞു കവിളിലൂടെ ഒലിച്ചിറങ്ങി.. എന്താ അമ്മു, എന്തിനാ നീ കരയുന്നെ,ചോദിച്ചു കൊണ്ട് കിച്ചൻ വന്ന് അവളുടെ തോളിൽ കൈവെച്ചു.. ഒന്നുമില്ല കിച്ചേട്ടാ, നേരം വൈകി ഞാൻ പോട്ടെ... അവൾ തന്റെ വാച്ചിലേക്ക് നോക്കിയ ശേഷം കിച്ചനോട് മറുപടി പറഞ്ഞു.. ഓഹ്.... തൊടേണ്ടവൻമാരു തൊട്ടാൽ നിനക്ക് കുഴപ്പമില്ല അല്ലേടി, ഞാനൊന്ന് കയ്യിൽ കയറി പിടിച്ചതാണ് കുഴപ്പമായത്... തന്റെ താടി ഉഴിഞ്ഞ് കൊണ്ട് നകുലൻ അവളെ അടിമുടി നോക്കിയപ്പോൾ കിച്ചന് ദേഷ്യം വന്നു. എന്താ അമ്മു എന്തിനാ നീ കരയുന്നത്,ചോദിച്ചത് കേട്ടില്ലേ... യദുവിന്റെ ശബ്ദം ഉയർന്നപ്പോൾ ഒന്നുമില്ലെന്ന് തന്നെ അമ്മു ചുമൽ ചലിപ്പിച്ചു കാണിച്ചു.. "ഓഹ്,, എത്ര പേരാടി നിന്റെ കാര്യങ്ങൾ ചോദിക്കാനും അന്വേഷിക്കാനും ഉള്ളത്,ഞാനൊന്നു തൊട്ടപ്പോൾ നിനക്ക് പൊള്ളി അല്ലേ," "നകുലാ, വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം" കിച്ചൻ അവനെ നോക്കി കടുപ്പത്തിൽ പറഞ്ഞു. എനിക്കും നിനക്കും ഒക്കെ ഇവളുടെ കാര്യത്തിൽ ഒരേ സ്ഥാനമാണ് ഉള്ളത്, അതുകൊണ്ട് നീ കൂടുതൽ ഇങ്ങോട്ട് ഉണ്ടാക്കാൻ വരണ്ട,, വന്നാൽ ഈ നകുലൻ ആരാണെന്ന് നീയൊക്കെ അറിയും. ഡ്രൈവിംഗ് സീറ്റിലേക്ക് കയറി ഇരുന്നുകൊണ്ട്, ഡോർ വലിച്ച് അടച്ചശേഷം നകുലൻ വണ്ടി ഓടിച്ചു പോയി. "മോളെ, അവൻ നിന്നെ ഉപദ്രവിച്ചോ" കിച്ചൻ അമ്മുവിനെ പിടിച്ചു തനിക്ക് അഭിമുഖമായി നിർത്തി കൊണ്ട് ചോദിച്ചു. " എന്റെ കയ്യിൽ കയറി പിടിച്ചു, നകുലേട്ടന്റെ ഒപ്പം വണ്ടിയിൽ കയറാൻ നിർബന്ധിച്ചപ്പോൾ വരുന്നില്ലെന്ന് പറഞ്ഞതിനാലാണ് അങ്ങനെ എന്നോട് പെരുമറിയുന്നത് " ആഹ് പോട്ടെ, സാരമില്ല.... അവന്റെ സ്വഭാവം അറിയാല്ലോ, ഒരാഴ്ചത്തെ അവധിയ്ക്കോ മറ്റോ നാട്ടിലെത്തിയതാണ്,, ഇനി പോകും വരെയും മോൾ ഒന്ന് സൂക്ഷിച്ചോണം, ഒരു വല്ലാത്ത ജാതി സ്വഭാവം ആണ് അവന്റേത്.... കിച്ചൻ ആശ്വസിപ്പിച്ചപ്പോൾ അമ്മു തലകുലുക്കി. നേരം പോകും, കിച്ചേട്ടൻ ചെല്ല്,, ഹ്മ്മ്... എന്റെ കാറിന് എന്തോ ഒരു സ്റ്റാർട്ടിങ് അതുകൊണ്ടാണ് യദുവിന്റെ ഒപ്പം പോന്നത്... അപ്പോഴേക്കും യദു തന്റെ കയ്യിലിരുന്ന ബുള്ളറ്റിന്റെ ചാവിയെടുത്ത് കിച്ചുവിന്റെ കയ്യിലേക്ക് കൊടുത്തു.. "കിച്ചുവേട്ടൻ പൊയ്ക്കോ, ഞാൻ നടന്നു വന്നോളാം, അവന്റെത് ആണെങ്കിൽ ഒരുമാതിരി സ്വഭാവം ആണ്, വല്ല നാട്ടിലും പോയി കിടന്നു എന്തൊക്കെയോ വലിച്ചു കേറ്റിയിട്ടാ കാലത്തെ തന്നെ പോന്നത്.." യദു അത് പറയുമ്പോൾ അമ്മു അവനെ ഒന്ന് പാളി നോക്കി. ഹ്മ്മ്.. ശരിയാ, അതാണ് നല്ലത്, മോളെ, നീ ഒറ്റയ്ക്ക് നടന്നു പോകണ്ട കേട്ടോ, യദു കൂടെ ഉണ്ടെങ്കിൽ പിന്നേ കുഴപ്പം ഇല്ലാലോ..... നേരം വൈകുന്നു എന്ന് പറഞ്ഞു യദു വഴക്ക് പറഞ്ഞപ്പോൾ കിച്ചൻ പെട്ടന്ന് ബുള്ളെറ്റ് സ്റ്റാർട്ട് ചെയ്ത് പോയി........തുടരും.........