Novel

സൂര്യനെ മോഹിച്ചവൾ: ഭാഗം 56

രചന: ശിവ എസ് നായർ

ഓർമ്മകളിൽ മുഴുകി കിടന്നവൾ മുറിയിലേക്ക് കയറി വന്ന രതീഷിന്റെ സാമീപ്യം അറിഞ്ഞില്ല.

സ്ഥാനംമാറി കിടക്കുന്ന ദാവണിക്കിടയിലൂടെ അനാവൃതമായ അവളുടെ മാറിടങ്ങൾ അവനെ ഒരു വേള വികാരം കൊള്ളിച്ചു. നിമിഷങ്ങളോളം അവൻ കണ്ണെടുക്കാതെ അവളെ നോക്കി നിന്നു. പിന്നെ നോട്ടം പിൻവലിച്ചു നീലിമയ്ക്കരികിലായി വന്ന് നിന്നു.

“നീലിമാ…” രതീഷിന്റെ ശബ്ദം കേട്ടതും അവൾ ഞെട്ടിപ്പടഞ്ഞ് എഴുന്നേറ്റു.

“എന്താ ചെറിയച്ഛ…” അഴിഞ്ഞുലഞ്ഞ മുടി വാരികെട്ടി ദാവണി നേരെയാക്കി അവൾ അവനെ നോക്കി.

“ഞാനിവിടുന്ന് ഇറങ്ങുകയാണ്… ഞാനും കൂടി പോയാൽ പിന്നെ നിനക്ക് നിന്റെ ഇഷ്ടത്തിന് എങ്ങനെയാന്ന് വച്ചാൽ ജീവിക്കാലോ.”

“അതെന്താ ചെറിയച്ഛൻ അങ്ങനെ പറഞ്ഞത്. ഇന്നാളും ഇങ്ങനെ പറഞ്ഞല്ലോ എന്നോട്. അമ്മമ്മയെ കൊന്നത് ഞാനാണെന്ന പോലെ. ഞാനെന്ത് തെറ്റ് ചെയ്തിട്ടാ.” നീലിമ വിതുമ്പിപ്പോയി.

“ജാനകി മരിച്ചതോടെ അല്ലെ അമ്മ തളർന്നു വീണത്. എല്ലാത്തിന്റേം തുടക്കം അവിടുന്നാണല്ലോ. എന്നെയും നിനക്കിഷ്ടമില്ലാത്ത സ്ഥിതിക്ക് ഞാനെന്തിന് ഇവിടെ നിൽക്കണം.”

“ചെറിയച്ഛൻ കൂടി പോയാൽ ഞാനിവിടെ ഒറ്റയ്ക്കെങ്ങനെയാ…. എനിക്ക് ചെറിയച്ഛനോട് ഒരു വിരോധവുമില്ല.”

“എന്റെ ജീവിതം തകർത്ത നിന്നെയിപ്പോ കണ്മുന്നിൽ കാണുന്നത് തന്നെ കലിയാ. ജീവിക്കാൻ എനിക്കെന്തെങ്കിലും പ്രതീക്ഷ വേണ്ടേ. ഞാനും മനുഷ്യനല്ലേ. എത്ര നാളെന്ന് വച്ചാ ഞാനിങ്ങനെ…” പറഞ്ഞു വന്നത് പകുതിക്ക് നിർത്തി അവനവളെ ചുഴിഞ്ഞു നോക്കി.

അവൻ പറഞ്ഞതിന്റെ പൊരുളെന്താണെന്ന് നീലിമയ്ക്ക് മനസ്സിലായില്ല.

“മതി ചെറിയച്ഛ… ഇനിയും എന്നെയിങ്ങനെ കുറ്റപ്പെടുത്തരുത്. ഇത് തന്നെ കേട്ട് കേട്ട് എനിക്ക് ഭ്രാന്ത് പിടിക്കുന്ന പോലെയാ. ചെയ്തുപോയ തെറ്റുകൾക്കൊന്നും പ്രായശ്ചിത്തം ചെയ്യാൻ എനിക്ക് പറ്റില്ലല്ലോ. അവരൊക്കെ പോയില്ലേ. ഇനി ഞാനെന്താ ചെയ്യേണ്ടതെന്ന് ചെറിയച്ഛൻ തന്നെ പറയ്യ്.” കാൽമുട്ടിൽ മുഖം പൂഴ്ത്തി വച്ചവൾ ഏങ്ങിക്കരഞ്ഞു.

കുറെ നാളായുള്ള എല്ലാവരുടെയും കുറ്റപ്പെടുത്തലുകൾ നീലിമയെ മാനസികമായി ഒത്തിരി തളർത്തിയിരുന്നു. സദാ സമയവും ഓരോന്ന് ഓർത്തിരുന്ന് അവൾക്കാകെ ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നുന്നുണ്ട്. വിഷാദരോഗം അതിന്റെ മൂർദ്ധന്യത്തിൽ എത്തി തുടങ്ങിയതിന്റെ ലക്ഷണമായിരുന്നു അത്.

താൻ മനസ്സിൽ വിചാരിച്ച ലക്ഷ്യം കണ്ടുവെന്ന് ഉറപ്പായപ്പോൾ രതീഷിന്റെ ചുണ്ടിലൊരു ചിരി മിന്നി മാഞ്ഞു.

അവളെ ആശ്വസിപ്പിക്കാനെന്ന പോലെ അവൻ നീലിമയുടെ തൊട്ടടുത്തായി വന്നിരുന്നു. അവളുടെ തോളിലൂടെ കയ്യിട്ട് രതീഷവളെ തന്റെ നെഞ്ചിലേക്ക് അണച്ചുപിടിച്ചു.

ആ ചേർത്ത് പിടിക്കലിൽ ഒരു ദുരുദ്ദേശമുണ്ടെന്ന് തിരിച്ചറിയാൻ അവളുടെ ബുദ്ധിക്കായില്ല. അവന്റെ നെഞ്ചിൽ മുഖം ചേർത്തവൾ തന്റെ സങ്കടങ്ങൾ ഇറക്കി വച്ചു.

“നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല മോളെ ഞാൻ. എന്റെ സങ്കടം കൊണ്ട് ഓരോന്നു പറഞ്ഞു പോയതാ. ഇനി നിന്നെ ഒന്നും പറഞ്ഞ് ഞാൻ സങ്കടപ്പെടുത്തില്ല. കഴിഞ്ഞതൊക്കെ മറന്നേക്ക്…” നീലിമയുടെ ശിരസ്സിൽ മെല്ലെ തലോടി അവൻ പറഞ്ഞു.

“ചെറിയച്ഛനറിയോ ചെറിയമ്മ മരിച്ച അന്ന് മുതൽ ഇന്നീ നിമിഷം വരെ ഒരു രാത്രി പോലും ഞാൻ സ്വസ്ഥമായൊന്ന് ഉറങ്ങിയിട്ടില്ല. ചെറിയമ്മയെക്കാൾ പ്രായം കുറവുള്ള ചെറിയച്ഛനെ സ്നേഹിച്ചു കല്യാണം കഴിച്ചതിൽ വിരോധമുള്ളത് കൊണ്ടാ ഞാൻ ചെറിയമ്മയോട് മിണ്ടാതെ നടന്നത്. എന്നെ സ്നേഹത്തോടെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കിയിരുന്നെങ്കിൽ ഒരുപക്ഷെ ഇത്രത്തോളം ഞാനും ചെറിയമ്മയും അകന്ന് പോവില്ലായിരുന്നു.”

“പ്രായക്കുറവൊക്കെ അത്ര വലിയ പ്രശ്നമാക്കാൻ ഉണ്ടായിരുന്നോ. നിന്നെ നോക്കി വളർത്തിയ ചെറിയമ്മയുടെ ഇഷ്ടത്തെ അംഗീകരിക്കാനുള്ള മനസ്സുണ്ടായിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ലായിരുന്നു.”

“ഇതൊന്നും കണ്ടും കേട്ടും വളർന്നതല്ലല്ലോ ഞാൻ. അതുകൊണ്ട് എനിക്കതൊന്നും ഉൾകൊള്ളാൻ പറ്റിയില്ല.”

“ഹാ… പോട്ടെ… ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. നീ അന്ന് പറഞ്ഞത് ശരിയാ, കഴിഞ്ഞതോർത്തിരുന്നിട്ട് ജീവിതം നശിപ്പിച്ചു കളയാൻ പാടില്ലല്ലോ.”

അവളുടെ തോളിലമർന്ന രതീഷിന്റെ കൈകൾ മെല്ലെ മെല്ലെ ഇടുപ്പിലേക്ക് അരിച്ചിറങ്ങി. ആ സ്പർശനത്തിൽ തന്നെ നീലിമയ്ക്കൊരു അപാകത തോന്നി. അവളവന്റെ കൈ വിടുവിക്കാൻ നോക്കിയതും രതീഷവളെ മുറുക്കി പിടിച്ചു.

“ചെറിയച്ഛ… എന്നെ… എന്നെ.. വിട്.” ഉള്ളിൽ നുരഞ്ഞുപൊന്തിയ ഭയത്തെ പുറമെ പ്രകടിപ്പിക്കാതെ നീലിമ കുതറി മാറാൻ ശ്രമിച്ചു.

“ഞാനൊരു കാര്യം പറഞ്ഞാൽ നീ എതിർക്കരുത്. നമുക്ക്… നമുക്കിനി മുതൽ ഭാര്യാ ഭർത്താക്കന്മാരെ പോലെ ജീവിക്കാം. എനിക്ക് നിന്നെക്കാൾ പതിനഞ്ചു വയസ്സ് മൂപ്പുള്ളത് നീ കാര്യമാക്കണ്ട.” രതീഷിന്റെ ഭാവവും സംസാരവുമൊക്കെ അവളെ ഭയ ചകിതയാക്കി.

“ചെറിയച്ഛനെന്തൊക്കെയാ ഈ പറയുന്നത്. എന്നെ… എന്നെ ഇങ്ങനെയാണോ കണ്ടേക്കണേ. എന്നെ വിട്…”

“ജാനകിയുടെ മുഖശ്രീയും സൗന്ദര്യവുമാണ് നിനക്ക് കിട്ടിയിരിക്കുന്നത്. അവൾക്ക് പകരമായി എനിക്ക് നിന്നെ വേണം. അവൾ നീ തന്നെയാ… നിന്നിൽ ഞാനിപ്പോ ജാനകിയെ കാണുന്നുണ്ട്. നിന്നെ ഞാനിനി ആർക്കും വിട്ട് കൊടുക്കില്ല നീലിമാ.” അവളുടെ മുഖം തന്നിലേക്ക് അടുപ്പിച്ച് കഴുത്തിടുക്കിൽ മുഖം ചേർത്ത് ഉന്മാദനെ പോലെ അവൻ പുലമ്പി.

“നിങ്ങൾ നല്ലൊരു മനുഷ്യനാണെന്ന ഞാൻ വിചാരിച്ചത്. ഇത്രയും വൃത്തികെട്ട ചിന്താഗതിയാണ് നിങ്ങൾക്കെന്ന് ഞാനറിഞ്ഞില്ല. ചെറിയച്ഛന്റെ ഒരുദ്ദേശവും നടക്കാൻ പോണില്ല. എന്നെ ഉപദ്രവിക്കാൻ ശ്രമിച്ചാൽ ഞാൻ ഒച്ച വച്ച് ആളെക്കൂട്ടും ”

രതീഷിന്റെ മുഖം തള്ളി മാറ്റി അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു.

“ഇവിടെ അടങ്ങി കിടക്കെടി… ഇനി മുതൽ നീ എനിക്ക് സ്വന്തമാ. നിന്നെ ആർക്കും വിട്ട് കൊടുക്കില്ല ഞാൻ. എനിക്ക് നഷ്ടപ്പെട്ടതൊക്കെ നിന്നിലൂടെ ഞാൻ സ്വന്തമാക്കും. എനിക്ക് നിന്റെ കൂടെ ജീവിക്കണം…”

നീലിമയെ ബെഡിലേക്ക് വലിച്ചിട്ട് അവനവളുടെ ഷാൾ വലിച്ചൂരി. കൈയിൽ തടഞ്ഞ സാധനങ്ങൾ വലിച്ചെറിഞ്ഞും കൈകൾ കൊണ്ട് മാന്തിയും അവൾ പ്രതിരോധിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഇതേസമയം ആവണിശ്ശേരിക്ക് മുന്നിലെ റോഡിൽ, തന്റെ പഞ്ചറായ ജീപ്പിന്റെ ടയർ മാറ്റിയിടുകയായിരുന്നു സൂര്യൻ.
രതീഷിന്റെ കൈയിൽ നിന്ന് രക്ഷപ്പെടനായി നീലിമ ഉച്ചത്തിൽ നിലവിളിച്ച് കരയുന്നതൊന്നും കേട്ടില്ല. വഴി വക്കിൽ അവിടവിടായി സ്ഥാപിച്ചിരുന്ന ഉച്ചഭാഷിണികളുടെ ശബ്ദം അവളുടെ തേങ്ങലുകളെ മറി കടന്ന് ഉച്ചത്തിൽ മുഴങ്ങി കൊണ്ടിരുന്നു.

“ചെറിയച്ഛ വേണ്ട… എന്നെയൊന്നും ചെയ്യരുത്… അടുത്തേക്ക് വന്നാൽ സത്യമായിട്ടും ഞാൻ കുത്തികീറും.” കൈയിൽ കിട്ടിയ പേനാകത്തി ചൂണ്ടി അവൾ മുരണ്ടു.

രതീഷ് അത് വക വയ്ക്കാതെ മുന്നോട്ടു നീങ്ങി. അവൻ അടുത്തേക്ക് വരുമ്പോൾ നീലിമ പിന്നിലേക്ക് നിരങ്ങി നീങ്ങി ഭിത്തിയിൽ ചെന്നിടിച്ചു നിന്നു. എങ്കിലും ധൈര്യം കൈവിടാതെ അവൾ അവന് നേർക്ക് കത്തി വീശി.

രതീഷ് രണ്ട് ചുവട് പിന്നോട്ട് വച്ച ശേഷം രണ്ട് മിനിറ്റ് അങ്ങനെ തന്നെ അനങ്ങാതെ നിന്നിട്ട് പെട്ടെന്ന് അപ്രതീക്ഷിതമായി മുന്നോട്ടാഞ്ഞ് നീലിമയുടെ കരണം പുകച്ചൊരടി നൽകി.

“അമ്മേ…” ഒരാർത്തനാദത്തോടെ അവൾ വശത്തേക്ക് ചരിഞ്ഞു വീണു.

രതീഷ് അവളുടെ കൈയിൽ നിന്നും കത്തി പിടിച്ചു വാങ്ങി.

“എനിക്ക് ജീവനുണ്ടെങ്കിൽ നിങ്ങളെന്റെ ശരീരത്തിൽ തൊടില്ല. അങ്ങനെ സംഭവിച്ചാൽ പിന്നെ ഞാൻ ജീവനോടെ ഉണ്ടാവില്ല.” നീലിമ അലറി.

“നിനക്കൊരു ചുക്കും സംഭവിക്കില്ല. നിന്നെ മെരുക്കാൻ എനിക്കറിയാം. ഒരു തവണ ഈ സുഖം അറിഞ്ഞു കഴിഞ്ഞാൽ പിന്നെ നീ എന്റെ വഴിക്ക് വന്നോളും. നിന്റെ ചെറിയമ്മയും അങ്ങനെ തന്നെയായിരുന്നു.

ബലപ്രയോഗം നടത്താതെ നിന്ന് തന്നാൽ നിന്റെ ശരീരം നോവുന്നത് അത്രയും കുറഞ്ഞു കിട്ടും. എന്നെ അനുസരിക്കുന്നതാ നിനക്ക് നല്ലത്.”

നിലത്തു വീണു കിടക്കുന്നവളെ എഴുന്നേൽപ്പിച്ച് അവൻ ഭിത്തിയിലേക്ക് ചേർത്ത് നിർത്തി. അവളുടെ മുഖത്തും കഴുത്തിലുമൊക്കെ അവന്റെ അധരങ്ങൾ ഇഴഞ്ഞു നടന്നു. നീലിമയുടെ ഇരുകരങ്ങളെയും അവൻ അനക്കാൻ പറ്റാത്ത വിധം പിടിച്ചു വച്ചിരുന്നു.

അറപ്പോടെ മുഖം വെട്ടിച്ചും രതീഷിന്റെ മുഖത്തേക്ക് തുപ്പിയും നീലിമ തന്റെ എതിർപ്പ് കാട്ടിക്കൊണ്ടിരുന്നു. അവന് പക്ഷേ അതൊക്കെ ഹരമായി തോന്നി.
കൈകളിലെ മുറുക്കം ഒന്നയഞ്ഞപ്പോൾ രതീഷിന്റെ കൈത്തണ്ടയിൽ ദന്തക്ഷതമേൽപ്പിച്ച ശേഷം അവനെ പിടിച്ചു തള്ളി അവൾ രക്ഷപ്പെടാനൊരു ശ്രമം നടത്തി.

ശരീരം നൊന്തത് രതീഷിനെ പ്രകോപിപ്പിച്ചു. ഓടാനാഞ്ഞവളുടെ മുടിയിൽ പിടുത്തമിട്ട് ശക്തിയായി പിന്നോട്ട് വലിച്ചു. അവന്റെ നെഞ്ചിലിടിച്ചവൾ നിന്നു. രതീഷ് കയ്യിലിരുന്ന പേനാകത്തി അവളുടെ ബ്ലൗസിനുള്ളിലൂടെ കടത്തിയതും ബ്ലൗസ് ഇരുവശത്തേക്കുമായി കീറിപ്പോയി. ഒരു നിമിഷം നീലിമയുടെ എതിർപ്പുകൾ ദുർബലമായിപ്പോയി.

ഇരുകൈകൾ കൊണ്ട് ശരീരം മറച്ചു പിടിച്ച് അവളവന്റെ കാൽചുവട്ടിലേക്ക് ഇരുന്നു.

“വേണ്ട ചെറിയച്ഛ… ഒന്നും ചെയ്യരുത്… എനിക്കിത് താങ്ങാൻ കഴിയില്ല. നിങ്ങളെന്നെ നശിപ്പിച്ചാൽ പിന്നെ നിങ്ങൾ ചവച്ചുതുപ്പിയ ഈ ശരീരവുമായി ഞാൻ ജീവിച്ചിരിക്കില്ല.” നീലിമ അവന് മുന്നിൽ കേണപേക്ഷിച്ചു.
പക്ഷേ രതീഷിന്റെ നോട്ടം മൊത്തം അവളുടെ അർദ്ധ നഗ്നമായ മേനിയിലേക്കായിരുന്നു. ഒരിക്കൽ അവളെ കീഴടക്കി കഴിഞ്ഞാൽ പിന്നെ തന്റെ അടിമയായി ശിഷ്ടകാലം അവൾ ജീവിച്ചോളുമെന്ന് അവനുറപ്പായിരുന്നു.

നീലിമയെ എടുത്തുയർത്തി കട്ടിലിലേക്ക് ഇട്ട ശേഷം രതീഷ് അവളുടെ ശരീരത്തിലേക്ക് അമർന്നു. അതേസമയം പുറത്ത്, ജീപ്പിന്റെ ടയർ മാറ്റിയിട്ട ശേഷം സൂര്യൻ വണ്ടിയിലേക്ക് കയറുകയായിരുന്നു.

തൊട്ടരികിലെ വീടിനുള്ളിൽ നിന്നും ഉയരുന്ന പെണ്ണിന്റെ നിലവിളി ശബ്ദം അവന്റെ കാതുകളിൽ പതിച്ചില്ല. സൂര്യൻ ജീപ്പ് സ്റ്റാർട്ട്‌ ചെയ്ത് മുന്നോട്ടെടുക്കുമ്പോൾ രതീഷിന്റെ കരുത്തിൽ ഞെരിഞ്ഞമർന്ന നീലിമയുടെ നിലവിളി ആവണിശ്ശേരിയുടെ നാല് ചുമരുകൾക്കുള്ളിൽ മാത്രം ഒതുങ്ങിപോയി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button