മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈയുടെ വിജയത്തിന് പിന്നില്‍ ഹിറ്റ്മാന്‍ മാത്രമല്ല, 4 കാരണം, ആ രണ്ട് പേരും

മുംബൈ: ഐപിഎല്ലിലെ കംപ്ലീറ്റ് ഗെയിമില്‍ മുംബൈ ഇന്ത്യന്‍സ് വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. എന്നാല്‍ മുംബൈയുടെ ആ ഗെയിമിന് പ്രധാനമായും എല്ലാവരും രോഹിത് ശര്‍മയാണ് കാരണം എന്ന് ഉറപ്പിക്കുന്നു. പക്ഷേ രോഹിത് നിര്‍ണായകമായി നടത്തിയ ഇടപെടലുകള്‍ അടക്കം മറ്റ് ചില കാരണങ്ങളും മുംബൈയെ ജയത്തിലേക്ക് നയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ ചെന്നൈക്കെതിരെ ഇതൊന്നും കളത്തില്‍ കണ്ടിരുന്നില്ല. ചാമ്പ്യന്‍ ടീമില്‍ നിന്ന് കാണുന്ന ചില കാര്യങ്ങളാണ് മുംബൈയില്‍ നിന്ന് കണ്ടത്.

ഞെട്ടിച്ച ഫീല്‍ഡിംഗ്
മുംബൈയുടെ ഫീല്‍ഡിംഗ് ഇതുവരെ ഐപിഎല്ലിലെ തന്നെ ബെസ്റ്റ് ആയിരുന്നു. മുംബൈ ഫീല്‍ഡര്‍മാര്‍ക്കിടയിലൂടെ റണ്‍സ് ചോര്‍ന്നത് വളരെ കുറവായിരുന്നു. അതിഗംഭീര ഫീല്‍ഡിംഗ് ഒരുക്കിയ രോഹിത് ശര്‍മയെന്ന ക്യാപ്റ്റന്റെ കഴിവ് കൂടിയാണിത്. കൊല്‍ക്കത്തയുടെ ബാറ്റിംഗില്‍ ആദ്യ പവര്‍പ്ലേയില്‍ വെറും 33 റണ്‍സാണ് ലഭിച്ചത്. രണ്ട് വിക്കറ്റും ഇതേ പവര്‍പ്ലേയില്‍ നഷ്ടമായി. എട്ടാം ഓവറിലാണ് അവരുടെ സ്‌കോര്‍ 50 റണ്‍സ് കടന്നത്. ലോംഗ് ഓണിലും ഡീപ്പ് ലെഗിലും അടക്കം പറന്ന് നടക്കുന്ന മുംബൈ ഫീല്‍ഡര്‍മാര്‍ മത്സരത്തില്‍ 40 റണ്‍സെങ്കിലും സേവ് ചെയ്തിട്ടുണ്ടാവും.

ഹര്‍ദിക്ക് പരാജയമല്ല
ഹര്‍ദിക് പാണ്ഡ്യ ബാറ്റ് ചെയ്തപ്പോള്‍ അത്ര വലിയ സ്‌കോര്‍ ഒന്നും നേടിയിരുന്നില്ല. 13 പന്തില്‍ 18 റണ്‍സായിരുന്നു സമ്പാദ്യം. എന്നാല്‍ ഇതിന് പരിഹാരം ഫീല്‍ഡിംഗിലായിരുന്നു ഹര്‍ദിക് തീര്‍ത്തത്. ആദ്യം സര്‍ക്കിളിനുള്ളില്‍ ഫീല്‍ഡ് ചെയ്ത ഹര്‍ദിക് മികച്ച സേവുകളാണ് നടത്തിയത്. നിതീഷ് റാണ കളിയില്‍ കൊല്‍ക്കത്തയെ മുന്നോട്ട് നയിക്കുമെന്ന് തോന്നിയ ഘട്ടത്തില്‍ പാണ്ഡ്യ എടുത്ത ക്യാച്ച് ടൂര്‍ണമെന്റിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നായിരുന്നു. റണ്ണിംഗ് ക്യാച്ചായിരുന്നിട്ട് കൂടി നിയന്ത്രണത്തോടെയാണ് അത് എടുത്തത്. ഇതാണ് മത്സരഫലത്തെ നിര്‍ണയിച്ചത്. 12ാം ഓവറിലാണ് ഈ പുറത്താവല്‍. പുതിയ ബാറ്റ്‌സ്മാന്‍മാര്‍ സമ്മര്‍ദത്തിലായതും ഈ പുറത്താകലിന് ശേഷമാണ്.

ബുംറയുടെ തിരിച്ചുവരവ്
ജസ്പ്രീത് ബുംറയുടെ തകര്‍പ്പന്‍ തിരിച്ചുവരവിനാണ് ഐപിഎല്‍ സാക്ഷ്യം വഹിച്ചത്. ആദ്യ മത്സരത്തില്‍ നിറംമങ്ങിപ്പോയ ബുംറ കണിശതയാര്‍ന്ന ബൗളിംഗിലൂടെ കെകെആറിന് പ്രതിരോധത്തിലാക്കി. പന്തിന്റെ വേരിയേഷനില്‍ കണ്‍ഫ്യൂഷനായി പോയ ഓയിന്‍ മോര്‍ഗനും ആേ്രന്ദ റസ്സലും എങ്ങനെ ബുംറയെ നേരിടണമെന്ന് അറിയാതെ കുഴങ്ങുകയായിരുന്നു. ഇരുവരെയും ബുംറ തന്നെ പുറത്താക്കി. സ്ലോ ബോളിനനുസരിച്ച് കളിക്കാനാവാതെ റസ്സല്‍ വന്‍ പരാജയമായി. മൂന്നോവറില്‍ വെറും അഞ്ച് റണ്‍സ് മാത്രമായിരുന്നു ബുംറ വഴങ്ങിയത്. അനാവശ്യമായി വിക്കറ്റിന് ശ്രമിച്ചതാണ് അവസാന ഓവറില്‍ 27 റണ്‍സ് വഴങ്ങാന്‍ കാരണമായത്. എന്നാലും മത്സരത്തില്‍ റണ്‍ ഹിറ്റര്‍മാരെ പുറത്താക്കി കളി തിരിച്ചതിലും റണ്‍നിരക്ക് നിയന്ത്രിച്ച് നിര്‍ത്തിയതിലും ബുംറയ്ക്ക്് വലിയ പങ്കുണ്ട്.

കാര്‍ത്തിക്കിന്റെ പിഴവ്
മുംബൈയുടെ വിജയത്തിന്റെ ഏറ്റവും വലിയ ഘടകം കൊല്‍ക്കത്തയ്ക്ക് ടോസ് കിട്ടിയിട്ടും ബാറ്റിംഗിനായി മുംബൈയെ അയച്ചതാണ്. രോഹിത് ശര്‍മയ്ക്ക് കളിക്കാന്‍ കൃത്യമായ സ്‌പേസും നല്‍കി. കെകെആറിന്റെ ദൗര്‍ബല്യം അറിഞ്ഞ് കളിച്ച രോഹിത് തകര്‍ത്തടിച്ചു. ഈ റണ്‍സ് വിജയിക്കാന്‍ മതിയായതാണെന്ന് ഹിറ്റ്മാന് ഉറപ്പുണ്ടായിരുന്നു. ടോപ് എഡ്ജ് തട്ടി ഉയര്‍ന്ന് പൊങ്ങിയ രോഹിത്തിന്റെ ക്യാച്ച് പോലും എടുക്കാന്‍ കെകെആറിന് സാധിച്ചിരുന്നില്ല. ദിനേഷ് കാര്‍ത്തിന്റെ ക്യാപ്റ്റന്‍സിയും നിരാശപ്പെടുത്തുന്നതായിരുന്നു. മുംബൈ ഇതെല്ലാം മുതലെടുത്താന്‍ വിജയത്തിലേക്ക് എത്തിയത്. അവര്‍ ഉപയോഗിച്ച തന്ത്രങ്ങളെല്ലാം കൃത്യമായി വര്‍ക്കഔട്ടായി.

Share this story