യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഡെന്‍മാര്‍ക്ക്: ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം

യുവേഫ നാഷന്‍സ് ലീഗ്: ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ഡെന്‍മാര്‍ക്ക്: ഫ്രാന്‍സിനും പോര്‍ച്ചുഗലിനും ജയം

യുവേഫ നാഷന്‍സ് ലീഗില്‍ ഫ്രാന്‍സിന്റെയും പോര്‍ച്ചുഗലിന്റെയും വിജയക്കുതിപ്പ് തുടരുന്നു. നിലവിലെ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് തോല്‍പ്പിച്ചത്. കോവിഡ് സ്ഥിരീകരിച്ച് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അഭാവത്തില്‍ ഇറങ്ങിയാണ് പോര്‍ച്ചുഗലിന്റെ നേട്ടം. 21ാം മിനുട്ടില്‍ ജോറ്റയുടെ അസിസ്റ്റില്‍ ബെര്‍ണാഡോ സില്‍വ പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചു. 44ാം മിനുട്ടില്‍ കാന്‍സിലോ ജോയുടെ അസിസ്റ്റില്‍ ഡിയേഗോ ജോറ്റ പോര്‍ച്ചുഗലിന് രണ്ടാം ഗോള്‍ സമ്മാനിച്ചു.

72ാം മിനുട്ടില്‍ ജോറ്റ തന്നെയാണ് പോര്‍ച്ചുഗലിന്റെ മൂന്നാം ഗോളും നേടിയത്. 52 ശതമാനം പന്തടക്കത്തില്‍ സ്വീഡന്‍ മുന്നിട്ട് നിന്നപ്പോള്‍ 8നെതിരേ 16 ഗോള്‍ശ്രമവുമായി ആക്രമണത്തില്‍ പോര്‍ച്ചുഗല്‍ കൈയടി നേടി. ഗ്രൂപ്പ് മൂന്നില്‍ 10 പോയിന്റുമായി പോര്‍ച്ചുഗലാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള ഫ്രാന്‍സിനും 10 പോയിന്റ് തന്നെയുണ്ടെങ്കിലും ഗോള്‍ ശരാശരിയില്‍ പോര്‍ച്ചുഗലാണ് മുന്നില്‍.

മറ്റൊരു മത്സരത്തില്‍ നിലവിലെ ലോകകപ്പ് ജേതാക്കളായ ഫ്രാന്‍സ് 2-1ന് ക്രൊയേഷ്യയെ തോല്‍പ്പിച്ചു. 4-3-1-2 ഫോര്‍മേഷനിലിറങ്ങിയ ഫ്രാന്‍സിനെ 4-2-3-1 ഫോര്‍മേഷനിലാണ് ക്രൊയേഷ്യ നേരിട്ടത്. എട്ടാം മിനുട്ടില്‍ അന്റോണിയോ ഗ്രിസ്മാനിലൂടെ ഫ്രാന്‍സ് അക്കൗണ്ട് തുറന്നപ്പോള്‍ 64ാം മിനുട്ടില്‍ നിക്കോള വ്‌ളാസിക് ഗോള്‍മടക്കി. വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 79ാം മിനുട്ടില്‍ കെയ്‌ലിയന്‍ എംബാപ്പെ ഫ്രാന്‍സിന്റെ വിജയഗോള്‍ നേടുകയായിരുന്നു. 51 ശതമാനം പന്തടക്കത്തിലും 5നെതിരേ 9 ഗോള്‍ശ്രമത്തിലും മുന്നിട്ട് നില്‍ക്കാന്‍ ക്രൊയേഷ്യക്ക് സാധിച്ചുവെങ്കിലും വിജയം സ്വന്തമാക്കാനായില്ല.

മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം 2-1ന് ഐസ്ലന്‍ഡിനെ തോല്‍പ്പിച്ചു. ഒമ്പതാം മിനുട്ടില്‍ റോമലു ലുക്കാക്കുവിലൂടെ ബെല്‍ജിയം അക്കൗണ്ട് തുറന്നപ്പോള്‍ 17ാം മിനുട്ടില്‍ ബിര്‍ക്കിര്‍ സെവാഴ്‌സന്‍ ഐസ്ലന്‍ഡിനായി സമനില ഗോള്‍ നേടി. 38ാം മിനുട്ടില്‍ പെനാല്‍റ്റി വലയിലാക്കി റോമലു ലുക്കാക്കു ബെല്‍ജിയത്തിന് വിജയഗോള്‍ സമ്മാനിച്ചു. 63 ശതമാനം പന്തടക്കത്തില്‍ മുന്നിട്ട് നിന്ന് ബെല്‍ജിയം 5നെതിരേ 9 ഗോള്‍ശ്രമവും നടത്തി. ഗ്രൂപ്പ് 2ല്‍ 9 പോയിന്റുള്ള ബെല്‍ജിയമാണ് ഒന്നാം സ്ഥാനത്ത്. ഐസ്ലന്‍ഡിന് ഒരു മത്സരം പോലും വിജയിക്കാന്‍ സാധിച്ചില്ല.

മറ്റൊരു മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ടിന് ഡെന്‍മാര്‍ക്കിന് മുന്നില്‍ അടിപതറി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഡെന്‍മാര്‍ക്ക് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത്. 35ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ക്രിസ്റ്റ്യന്‍ എറിക്‌സനാണ് ഡെന്‍മാര്‍ക്കിന് വിജയം സമ്മാനിച്ചത്. ഇറ്റലി-ഡെന്‍മാര്‍ക്ക് മത്സരം 1-1 സമനിലയിലും കലാശിച്ചു. 16ാം മിനുട്ടില്‍ ലോറന്‍സോ പെല്ലിഗ്രിനി ഇറ്റലിക്കുവേണ്ടി വലകുലുക്കിയപ്പോള്‍ ഡോനി വാന്‍ ഡി ബീക്കാണ് ഹോളണ്ടിനായി ലക്ഷ്യം കണ്ടത്.

Share this story