പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത

പഞ്ചാബിനു പിന്നാലെ രാജസ്ഥാനും പുറത്ത്; കെകെആറിന് ഉജ്ജ്വല ജയം: പ്ലേഓഫ് സാധ്യത

ദുബായ്: ഐപിഎല്ലില്‍ നിന്നും കിങ്‌സ് ഇലവന്‍ പഞ്ചാബിനു പിന്നാലെ പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും പുറത്ത്. പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ജയം അനിവാര്യമായിരുന്ന രാജസ്ഥാന്‍ 60 റണ്‍സിന്റെ തോല്‍വിയാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് ഏറ്റുവാങ്ങിയത്. ഈ വിജയത്തോടെ കെകെആര്‍ പ്ലേഓഫ് പ്രതീക്ഷ നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പ്ലേഓഫിലെത്തുമോയെന്നറിയാന്‍ അവര്‍ക്കു ഇനിയുള്ള മല്‍സരഫലങ്ങളറിയാന്‍ കാത്തിരിക്കണം. ഈ വിജയത്തോടെ നേരത്തേ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്ന കെകെആര്‍ ഒറ്റയടിക്കു നാലാംസ്ഥാനത്തേക്കു കയറി.

തുടര്‍ച്ചയായി രണ്ടു മല്‍സരങ്ങളില്‍ റണ്‍ ചേസ് നടത്തി തകര്‍പ്പന്‍ ജയം കൊയ്ത രാജസ്ഥാന് പക്ഷെ കെകെആറിനെതിരേ ഇതാവര്‍ത്തിക്കാനായില്ല. അവര്‍ നല്‍കിയ 192 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ഒമ്പതു വിക്കറ്റിനു 131 റണ്‍സില്‍ രാജസ്ഥാന്റെ മറുപടി അവസാനിച്ചു. കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത കെകെആര്‍ ബൗളര്‍മാര്‍ രാജസ്ഥാനെ ഒരു ഘട്ടത്തിലും കളിയിലേക്കു തിരിച്ചുവരാന്‍ അനുവദിച്ചില്ല.

ജോസ് ബട്‌ലര്‍ (35), രാഹുല്‍ തെവാത്തിയ (31), ശ്രേയസ് ഗോപാല്‍ (), ബെന്‍ സ്റ്റോക്‌സ് (18) എന്നിവര്‍ മാത്രമേ രാജസ്ഥാന്‍ നിരയില്‍ രണ്ടക്കം തികച്ചുള്ളൂ. റോബിന്‍ ഉത്തപ്പ (6), നായകന്‍ സ്റ്റീവ് സ്മിത്ത് (4), മലയാളി താരം സഞ്ജു സാംസണ്‍ (1), റിയാന്‍ പരാഗ് (0), ജോഫ്ര ആര്‍ച്ചര്‍ (6), കാര്‍ത്തിക് ത്യാഗി (2) എന്നിവരെല്ലാം പെട്ടെന്നു മടങ്ങി. നാലോവറില്‍ 34 റണ്‍സിന് നാലു വിക്കറ്റെടുത്ത ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സാണ് രാജസ്ഥാനെ തകര്‍ത്തത്. ശിവം മാവിയും വരുണ്‍ ചക്രവര്‍ത്തിയും രണ്ടു വിക്കറ്റ് വീതമെടുത്തു.

നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട കെകെആറിനെ നായകന്റെ കളി കെട്ടഴിച്ച ഇയോന്‍ മോര്‍ഗനാണ് മികച്ച സ്‌കോറിലെത്തിച്ചത്. ഏഴു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സ് കെകെആര്‍ അടിച്ചെടുത്തു. 35 പന്തില്‍ അഞ്ചു ബൗണ്ടറികളും ആറു സിക്‌സറുമടക്കം പുറത്താവാതെ 68 റണ്‍സോടെ മോര്‍ഗന്‍ ടീമിന്റെ ടോപ്‌സ്‌കോററായി.

രാഹുല്‍ ത്രിപാഠി (39), ശുഭമാന്‍ ഗില്‍ (36), ആന്ദ്രെ റസ്സല്‍ (25) എന്നിവരാണ് മറ്റു സ്‌കോറര്‍മാര്‍. കെകെആറിന്റെ രണ്ടു താരങ്ങളാണ് കളിയില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങിയത്. ഓപ്പണര്‍ നിതീഷ് റാണയും ദിനേഷ് കാര്‍ത്തിക്കുമാണ് നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്തായത്. സുനില്‍ നരെയ്‌നും അക്കൗണ്ട് തുറക്കാനായില്ല. രാജസ്ഥാനു വേണ്ടി രാഹുല്‍ തെവാത്തിയ മൂന്നും കാര്‍ത്തിക് ത്യാഗിയും രണ്ടു വിക്കറ്റെടുത്തു.

ടോസ് ലഭിച്ച രാജസ്ഥാന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടുമുമ്പത്തെ കളിയില്‍ രണ്ടു മാറ്റങ്ങളുമായാണ് കെകെആര്‍ കളിച്ചത്. ലോക്കി ഫെര്‍ഗൂസനു പകരം സൂപ്പര്‍ താരം ആന്ദ്രെ റസ്സലും റിങ്കു സിനു പകരം ശിവം മാവിയും പ്ലെയിങ് ഇലവനില്‍ ഇടംപിടിച്ചു. രാജസ്ഥാനാവട്ടെ അവസാനത്തെ രണ്ടു മല്‍സരങ്ങളിലും വിജയിച്ച അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

റാണ ഗോള്‍ഡന്‍ ഡെക്ക്

തൊട്ടുമുമ്പത്തെ കളിയില്‍ ഫിഫ്റ്റിയുമായി ടീമിന്റെ ടോപ്‌സ്‌കോററായിരുന്ന നിതീഷ് റാണ ഈ മല്‍സരത്തില്‍ ഗോള്‍ഡന്‍ ഡെക്കായി മടങ്ങി. ജോഫ്ര ആര്‍ച്ചര്‍ എറിഞ്ഞ ഇന്നിങ്‌സിലെ ആദ്യ ഓവറിലെ രണ്ടാമത്തെ പന്തിലാണ് റാണ പുറത്തായത്. റാണ പ്രതീക്ഷിച്ചതിനേക്കാള്‍ ബൗണ്‍സ് ചെയ്ത പന്ത് ബാറ്റില്‍ തൊട്ടുരുമ്മിയ ശേഷം സഞ്ജു സാംസണിന്റെ ഗ്ലൗസുകളിലൊതുങ്ങുകയായിരുന്നു.

മികച്ച കൂട്ടുകെട്ട്

രണ്ടാം വിക്കറ്റില്‍ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി കെകെആറിനെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ഈ ജോടി കൂടി കരുത്താര്‍ജിക്കവെയാണ് ഗില്‍ വീണത്. രാഹുല്‍ തെവാത്തിയയാണ് രാജസ്ഥാന് നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ഗില്ലിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ ജോസ് ബട്‌ലര്‍ അനായാസം ക്യാച്ച് ചെയ്യുകയായിരുന്നു.

ഇതേ ഓവറില്‍ തന്നെ പുതുതായി ക്രീസിലെത്തിയ സുനില്‍ നരെയ്‌നും മടങ്ങി. നേരിട്ട രണ്ടാം പന്തില്‍ തന്നെ നരെയ്ന്‍ വമ്പന്‍ ഷോട്ടിനു ശ്രമിച്ച് ഫ്‌ളോപ്പായി മടങ്ങി. ലോങ് ഓണില്‍ ബെന്‍ സ്‌റ്റോക്‌സായിരുന്നു നരെയ്‌ന്റെ ക്യാച്ചെടുത്തത്. കെകെആര്‍ രണ്ടിന് 74.

ത്രിപാഠി, കാര്‍ത്തിക്

ടീം സ്‌കോര്‍ 100 ആവുമ്പോഴേക്കും കെകെആറിന് മറ്റൊരു ഇരട്ട പ്രഹരം കൂടി നേരിട്ടു. പക്ഷെ ഇത്തവണ ഒരേ ഓവറിലായിരുന്നില്ല, അടുത്തടുത്ത ഓവറിലായിരുന്നു. രാഹുല്‍ ത്രാപാഠിയാണ് നാലാമനായി പുറത്തായത്. 39 റണ്‍സെടുത്ത ത്രിപാഠിയെ ശ്രേയസ് ഗോപാലിന്റെ ഓവറില്‍ ഡീപ്പ് സ്‌ക്വയര്‍ ലെഗ്ഗില്‍ റണ്ണിങ് ക്യാച്ചിലൂടെ റോബിന്‍ ഉത്തപ്പ പിടികൂടി.

തൊട്ടടുത്ത ഓവറില്‍ മുന്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ഗോള്‍ഡന്‍ ഡെക്കായി പുറത്തായി. തെവാത്തിയയുടെ ബൗളിങില്‍ ഓഫ്‌സൈഡിലേക്ക് കളിക്കാനായിരുന്നു ഡികെയുടെ ശ്രമമെങ്കിലും ടേണ്‍ ചെയ്ത പന്ത് ദിശ മാറി മിഡ് വിക്കറ്റില്‍ സ്മിത്തിന്റെ കൈകളിലൊതുങ്ങി.

Share this story