ചരിത്രം കുറിച്ച് റോണോ! അഞ്ചു ഗോള്‍ ത്രില്ലറില്‍ ഘാന കടന്ന് പോര്‍ച്ചുഗല്‍
ദോഹ: യൂറോപ്യന്‍ അതികായന്‍മാരും ഖത്തര്‍ ലോകകപ്പിലെ കിരീട ഫേവറിറ്റുകളിലൊന്നുമായ പോര്‍ച്ചുഗല്‍ വിജയത്തോടെ തന്നെ തുടക്കം ഗംഭീരമാക്കി. ഗ്രൂപ്പ് എച്ചില്‍ ആഫ്രിക്കന്‍ ശക്തികളായ ഘാനയൊണ രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു മറികടന്നത്. ഗോള്‍രഹിതമായ ആദ്യപകുതിക്കു ശേഷം രണ്ടാംപകുതിയിലായിരുന്നു അഞ്ചു ഗോളുകളും.
ക്യാപ്റ്റനും ഇതിഹാസ താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തുടരെ അഞ്ചാം ലോകകപ്പിലും സ്‌കോര്‍ ചെയ്ത് ചരിത്രത്തിന്റെ ഭാഗമായി മാറി. 65ാം മിനിറ്റില്‍ പെനല്‍റ്റിയിലൂടെയാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. ജാവോ ഫെലിക്‌സ് (78), റാഫേല്‍ ലിയോ (80) എന്നിവരും പറങ്കികള്‍ക്കായി വല കുലുക്കി. ആന്‍ഡ്രു അയേവ് (73), ഒസ്മാന്‍ ബുക്കാരി (89) എന്നിവര്‍ ഘാനയുടെ ഗോളുകള്‍ മടക്കുകയായിരുന്നു.
തുടക്കം മുതൽ പറങ്കിപ്പട
നിയമത്തിന്റെ ആദ്യ വിസിൽ മുതൽ ഘാനയ്ക്കു മേൽ പോർച്ചുഗൽ അധികാരം നേടുന്നത് കാണാമായിരുന്നു. പന്ത് കൂടുതൽ സമയം കൈവശം വച്ച് ഘാനയെ അസ്വസ്ഥരാക്കുന്നതിൽ തന്ത്രമാണ് അവർ പരീക്ഷിച്ചത് പറങ്കിപ്പട അതിൽ വിജയിക്കുകയും ചെയ്തു.
10ാം മിനിറ്റിൽ തന്നെ ഘാന ഗോൾകീപ്പക്കൊണ്ട് പോർച്ചുഗൽ ആദ്യ സേവ് നടത്തി. സിൽവയുടെ ട്രൂബോളിനൊടുവിൽ ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ഗോൾ ശ്രമം ഗോളി ബ്ലോക്ക് ചെയ്യുകയായിരുന്നു. തുടർന്നും പോർച്ചുഗൽ തന്നെയാണ് കളി നിയന്ത്രിച്ചത്. ഭൂരിഭാഗം സമയവും ബോൾ ഘാനയുടെ ഹാഫിൽ തന്നെയായിരുന്നു.
റൊണാള്‍ഡോയുടെ ഹെഡ്ഡര്‍
മൂന്നു മിനിറ്റിനകം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്കു മറ്റൊരു ഗോളവസരം. പക്ഷെ ഇതൊരു അര്‍ധാവസരം മാത്രമായിരുന്നു. ഇടതു മൂലയില്‍ ഗ്വരേരയുടെ കോര്‍ണര്‍ കിക്ക്. സെക്കന്റ് പോസ്റ്റിനരികെ നിന്നും ഡിഫന്‍ഡറുടെ തലയ്ക്കു മുകളിലൂടെ ഉയര്‍ന്നു ചാടി റോണോയുടെ ഹെഡ്ഡര്‍. പക്ഷെ ഹെഡ്ഡര്‍ ശരിയായി കണക്ട് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. ഫലമാവട്ടെ ബോള്‍ ലക്ഷ്യം കാണാതെ പുറത്തുപോവുകയും ചെയ്തു.
ഗോള്‍....ഗോളല്ല!
31ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ ടീമിനെയും ആരാധകരെയും ആവേശത്തിലാറാടിച്ച് റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചെങ്കിലും സന്തോഷത്തിനു മിനിറ്റുകളുടെ ആയുസ് മാത്രമേയുണ്ടായുള്ളൂ. റഫറി ഫൗള്‍ വിളിച്ചതോടെയാണിത്. ബോള്‍ സ്വീകരിച്ച ശേഷം ഷോട്ട് തൊടുക്കുന്നതിനു മുമ്പ് റോണോ ഒരു ഘാന താരത്തെ തളളി വീഴ്ത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് റഫറി ഗോള്‍ അനുവദിക്കാതിരുന്നത്.
ആദ്യത്തെ 35 മിനിറ്റുകള്‍ നോക്കിയാല്‍ ഒരു ഗോള്‍ ശ്രമം പോലും ഘാനയുടെ ഭാഗത്തു നിന്നുണ്ടായില്ല. 41ാം മിനിറ്റില്‍ ഗ്വരേരോയ്‌ക്കൊപ്പം പാസ് കൈമാറിയ ശേഷം ബോക്‌സിനു തൊട്ടരികെ റൊണാള്‍ഡോ ഷോട്ടിനു മുതിര്‍ന്നെങ്കിലും ബ്ലോക്ക് ചെയ്യപ്പെടുകയായിരുന്നു. ആദ്യപകുതി ഗോള്‍രഹിതമായി തന്നെ കലാശിക്കുകയും ചെയ്തു.
റൊണാള്‍ഡോ.... ഗോള്‍
രണ്ടാം പകുതിയില്‍ മല്‍സരം കൂടുതല്‍ ആവേശകരമയി മാറി. ഘാനയും രണ്ടാം പകുതിയില്‍ കൂടുതല്‍ അഗ്രസീവ് ശൈലി സ്വീകരിച്ചതോടെ കളിയുടെ വേഗം കൂടി. 65ാം മിനിറ്റില്‍ പോര്‍ച്ചുഗീസ് ആരാധകര്‍ കാത്തിരുന്ന ഗോള്‍ വന്നെത്തി. ബോളുമായി ബോക്‌സിലേക്ക കയറിയ റൊണാള്‍ഡോയെ ഘാന താരം ഫൗള്‍ ചെയ്യുകയായിരുന്നു. തുടര്‍ന്നു ലഭിച്ച പെനല്‍റ്റി തകര്‍പ്പനൊരു ഷോട്ടിലൂടെ റൊണാള്‍ഡോ ഗോളാക്കുകയും ചെയ്തു. ഇതോടെ തുടര്‍ച്ചയായി അഞ്ചു ലോകകപ്പുകളില്‍ ഗോള്‍ നേടിയ ആദ്യ താരമെന്ന ലോക റെക്കോര്‍ഡും അദ്ദേഹം സ്വന്തം പേരില്‍ കുറിച്ചു.
തിരിച്ചടിച്ച് ഘാന
73ം മിനിറ്റില്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചുകൊണ്ട് ഘാന സമനില പിടിച്ചെടുത്തു. പ്രതിരോധപ്പിഴവില്‍ നിന്നായിരുന്നു ഗോള്‍. ഇടതു വിങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ക്യുഡുസിന്റെ കട്ട് ബാക്ക് പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ പോര്‍ച്ചുഗലിനു പിഴച്ചു. തക്കം പാര്‍ത്തുനിന്ന അയേവ് ക്ലോസ് റേഞ്ചില്‍ നിന്നും ബോള്‍ വലയിലെത്തിക്കുകയും ചെയ്തു.
ഇരട്ടഗോള്‍
ഘാനയുടെ സമനില ഗോള്‍ ആഹ്ലാദം അധികനേരം നീണ്ടില്ല. രണ്ടു മിനിറ്റിനിടെ രണ്ടു തവണ ഘാനയുടെ വലകുലുക്കി പോര്‍ച്ചുഗല്‍ കളിയില്‍ 3-1ന്റെ മികച്ച ലീഡ് കരസ്ഥമാക്കി. രണ്ടു ഗോളും ഘാനയുടെ പക്കല്‍ നിന്നും ബോള്‍ തട്ടിയെടുത്ത് നടത്തിയ നീക്കത്തില്‍ നിന്നായിരുന്നു.
ബ്രൂണോ ഫെര്‍ണാണ്ടസ് വലതു വിങിലേക്കു നല്‍കിയ മനോഹരമായ ത്രൂബോള്‍ പിടിച്ചെടുത്ത് ഒറ്റയ്ക്കു മുന്നേറിയ ഫെലിക്‌സ് ഗോളിക്കു ഒരു പഴുതും നല്‍കാതെ ഷോട്ടുതിര്‍ക്കുകയായിരുന്നു. രണ്ടു മിനിറ്റിനകം റാഫേല്‍ ലിയോ മൂന്നാം ഗോളിന് അവകാശിയായി. ഇതിനു പിന്നിലും ബ്രൂണോയായിരുന്നു