ഫൈനലിൽ അഭിഷേക് ശർമയുടെ സ്ഥാനം തെറിച്ചേക്കും; ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത
ടി20 ലോകകപ്പിന്റെ ഫൈനലിൽ ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിൽ ന്യൂസിലാൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ ടീമിൽ നിർണായക മാറ്റങ്ങൾക്ക് സാധ്യത. ടൂർണമെന്റിലുടനീളം ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന ഓപണർ അഭിഷേക് ശർമക്ക് കലാശപ്പോരിൽ സ്ഥാനം തെറിച്ചേക്കുമെന്നാണ് വിവരം. ലോക ഒന്നാം നമ്പർ ബാറ്ററായ അഭിഷേകിന് ഈ ലോകകപ്പിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാനായിട്ടില്ല
ഏഴ് മത്സരങ്ങളിൽ നിന്ന് 85 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ഇന്നലെ നടന്ന സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതെിരെ 9 റൺസ് മാത്രമാണ് അഭിഷേക് നേടിയത്. ഇതോടെയാണ് മാനേജ്‌മെന്റ് വീണ്ടുവിചാരത്തിന് തയ്യാറാകുന്നത്. ന്യൂസിലാൻഡിനെ ഫൈനലിൽ നേരിടുമ്പോൾ ഫോമിൽ അല്ലാത്ത ഒരാളെ കളിപ്പിക്കുന്നത് വലിയ റിസ്‌കാണെന്ന് ടീം വിലയിരുത്തുന്നു
സഞ്ജു സാംസണൊപ്പം ഇഷാൻ കിഷനെ ഓപണറാക്കാനാണ് ആലോചിക്കുന്നത്. ടൂർണമെന്റിൽ ഓപണറുടെ റോളിൽ ഇഷാൻ രണ്ട് തവണ അർധ സെഞ്ച്വറി നേടിയിട്ടുമുണ്ട്. എന്നാൽ വിന്നിംഗ് കോമ്പിനേഷനിൽ മാറ്റം വരുത്തേണ്ട എന്നാണ് തീരുമാനമെങ്കിൽ അഭിഷേക് തുടർന്നേക്കും. അഭിഷേകിനെ ഒഴിവാക്കുകയാണെങ്കിൽ ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ ഉൾപ്പെടുത്താനാകും ശ്രമം നടക്കുക
കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, റിങ്കു സിംഗ് എന്നിവരാണ് പരിഗണനയിലുള്ളത്. ഇതിൽ കുൽദീപ് യാദവിനാണ് മുൻതൂക്കം. ഇംഗ്ലണ്ടിനെതിരായ സെമിയിൽ ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറുടെ കുറവ് ഇന്ത്യ ശരിക്കും അനുഭവിച്ചിരുന്നു.
