തിരിച്ചുവരവ് അതി ഗംഭീരം; ഹൈദരാബാദിനെ 5-1ന് തകർത്ത് കേരളാ ബ്ലാസ്റ്റേഴ്സ്
ഐഎസ്എല്ലിൽ കേരളാ ബ്ലാസ്റ്റേഴ്സ് വീണ്ടും വിജയവഴിയിൽ. കലൂർ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് കൊമ്പൻമാർ പ്ലേ ഓഫ് സാധ്യത നിലനിർത്തിയത്.
അവസാന സ്ഥാനക്കാർ തമ്മിൽ ഏറ്റുമുട്ടിയ മത്സരം മുന്നോട്ടുള്ള യാത്രക്ക് നിർണായകമായിരുന്നു. തികച്ചും ആധികാരികമാണ് ബ്ലാസ്റ്റേഴ്സ് ജയിച്ചു കയറിയത്. നായകൻ ഒഗ്ബെച്ചെ ഇരട്ട ഗോൾ നേടിയപ്പോൾ ഡ്രൊബാരോ, മെസി, സെയ്ത്യസെൻ സിംഗ് എന്നിവർ ഓരോ ഗോളുകൾ സ്വന്തമാക്കി.
ആദ്യം ഗോൾ സ്വന്തമാക്കിയത് ഹൈദരാബാദാണ്. മത്സരത്തിന്റെ 14ാം മിനിറ്റിൽ ബ്രസീൽ താരം ഡെയ്വിസൺ ഡിസിൽവയുടെ ഗോളിൽ നിന്നാണ് ഹൈദരാബാദ് അക്കൗണ്ട് തുറന്നത്. പിന്നീട് ബ്ലാസ്റ്റേഴ്സിന്റെ തേർവാഴ്ച കണ്ടത്.
33ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സ് ഒഗ്ബെച്ചെയിലൂടെ സമനില ഗോൾ നേടി. അടുത്ത ആറ് മിനിറ്റിന് ശേഷം ഡ്രൊബാരോ ബ്ലാസ്റ്റേഴ്സിന് ലീഡ് നേടിക്കൊടുത്തു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് മെസിയിലൂടെ ബ്ലാസ്റ്റേഴ്സ് മൂന്നാം ഗോളും സ്വന്തമാക്കി
രണ്ടാം പകുതിയിലും ആക്രമിച്ച് കളിക്കാനാണ് കൊമ്പൻമാർ ശ്രമിച്ചത്. 59ാം മിനിറ്റിൽ സെയ്ത്യസെൻ സിംഗിന്റെ വക നാലാം ഗോൾ. 75ാം മിനിറ്റിൽ നായകൻ ഒഗ്ബെച്ച തന്റെ രണ്ടാം ഗോളും സ്വന്തമാക്കിയതോടെ ബ്ലാസ്റ്റേഴ്സ് 5-1ന് മുന്നിലെത്തി. ഒരു ഗോൾ കൂടി മടക്കാൻ ഹൈദരാബാദ് കിണഞ്ഞ് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിൽ തട്ടി മടങ്ങുകയായിരുന്നു