വൈഭവിനെ ഇന്ത്യൻ ടീമിലെടുക്കാൻ തിടുക്കം വേണ്ടെന്ന് ആർ. അശ്വിൻ; കൗമാരതാരത്തിന്മേൽ അമിതഭാരം അടിച്ചേൽപ്പിക്കരുതെന്ന് മുന്നറിയിപ്പ്

vibhav

ഐപിഎല്ലിലെ തന്റെ കന്നി മത്സരത്തിൽ തന്നെ വിസ്മയ പ്രകടനം കാഴ്ചവെച്ച പതിനഞ്ചുകാരൻ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ ടീമിലേക്ക് ഉടൻ പരിഗണിക്കണമെന്ന ആവശ്യങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് ഓഫ് സ്പിന്നർ ആർ. അശ്വിൻ. ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ വെറും 17 പന്തിൽ 52 റൺസ് അടിച്ചുകൂട്ടിയ വൈഭവ്, ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അർധസെഞ്ച്വറി എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഈ മിന്നും പ്രകടനത്തിന് പിന്നാലെ മുഹമ്മദ് കൈഫ്, മൈക്കൽ വോൺ തുടങ്ങിയ മുൻ താരങ്ങൾ വൈഭവിനെ ഇന്ത്യൻ സീനിയർ ടീമിലെടുക്കണമെന്ന് വാദിച്ചെങ്കിലും, അശ്വിൻ ഇതിനോട് വിയോജിക്കുകയാണ്.

  വൈഭവ് ഇപ്പോഴും ഒരു കുട്ടിയാണെന്നും ഈ ചെറിയ പ്രായത്തിൽ തന്നെ ഇന്ത്യൻ ടീമിലെ വലിയ സമ്മർദ്ദം അവന്റെ തോളിൽ വെക്കരുതെന്നും അശ്വിൻ പറഞ്ഞു. പ്രതിഭയുള്ള താരം ഭാവിയിൽ തീർച്ചയായും ഇന്ത്യയ്ക്കായി കളിക്കുമെന്നുറപ്പാണ്, എന്നാൽ അതിനായി അൽപകാലം കൂടി കാത്തിരിക്കുന്നതാണ് ഉചിതമെന്നും അനാവശ്യമായി തിടുക്കം കൂട്ടേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഐസിസി നിയമപ്രകാരം 15 വയസ്സ് പൂർത്തിയായതിനാൽ വൈഭവിനെ ടീമിലെടുക്കാൻ സാങ്കേതികമായി തടസ്സങ്ങളില്ലെങ്കിലും, താരത്തിന്റെ കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ പക്വതയാർന്ന സമീപനം വേണമെന്നാണ് അശ്വിൻ ചൂണ്ടിക്കാണിക്കുന്നത്.

Tags

Share this story