സമരാങ്കണ ഭൂമിയിൽ ഇനിയില്ല ആ ചെന്താരകം; നിത്യതയിലേക്ക് മടങ്ങി വിഎസ്

കേരളത്തിന്റെ വിപ്ലവ നായകൻ ഒടുവിൽ നിത്യതയിലേക്ക് മടങ്ങി. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വിഎസ് അച്യുതാനന്ദൻ ഇനിയൊരു ഓർമ മാത്രം. നൂറ്റാണ്ട് പിന്നിട്ട ഇതിഹാസ ജീവിതത്തിൽ രാഷ്ട്രീയകേരളത്തിന്റെ സമരാഗ്നിയായി കത്തിജ്വലിച്ച് നിന്ന വ്യക്തിത്വത്തിന് വീരോചിതമായ യാത്രയയപ്പാണ് നാടും നാട്ടുകാരും നൽകിയത്. പുന്നപ്രയിലെ രക്തസാക്ഷികൾക്കും സമരനായകർക്കും സമീപത്തായി ഒടുവിൽ വിഎസും അവസാനിക്കാത്ത ഉറക്കത്തിലേക്ക് മടങ്ങി.
ഇന്നുച്ചയോടെ ആലപ്പുഴ പുന്നപ്ര വീട്ടിലെത്തിച്ച ഭൗതിക ദേഹം വിവിധയിടങ്ങളിലെ പൊതുദർശനത്തിന് ശേഷം രാത്രി 8.10ഓടെയാണ് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് ഭൗതിക ദേഹം വിലാപയാത്രയായി ആലപ്പുഴയിലേക്ക് കൊണ്ടുവന്നത്. 22 മണിക്കൂർ നീണ്ട വിലാപയാത്ര പുന്നപ്രയിലെ വീട്ടിലെത്തിയത് ഇന്നുച്ചയ്ക്ക് 12.25ന്
കോരിച്ചൊരിയുന്ന മഴയത്ത് നൂറുകണക്കിനാളുകളുടെ അകമ്പടിയോടെ വിഎസിന്റെ ഭൗതിക ദേഹം രാത്രി 8.50ഓടെ വലിയ ചുടുകാട്ടിലെത്തിച്ചു. മുഖ്യമന്ത്രി അടക്കമുള്ള നേതാക്കൾ ഇതിന് മുമ്പായി വലിയ ചുടുകാട്ടിൽ എത്തിയിരുന്നു. 8.58 ഓടെ ഭൗതിക ദേഹം നേതാക്കൾ ചേർന്ന് ചിതയിലേക്ക് എടുത്തു. 9 മണിയോടെ പോലീസിന്റെ ഗാർഡ് ഓഫ് ഓണർ. ആയിരങ്ങളുടെ കണ്ഠങ്ങളിൽ നിന്നും കണ്ണേ കരളേ വിഎസ്സേ എന്ന മുദ്രവാക്യങ്ങൾ ഉയരുന്നതിനിടെ 9.16ഓടെ മകൻ അരുൺകുമാർ ചിതയ്ക്ക് തീ കൊളുത്തിയതോടെ വിരോജ്ജ്വലമായ ഓർമകൾ ബാക്കി വെച്ച് വിഎസ് മടങ്ങി.
നേരത്തെ, പുന്നപ്രയിലെ വസതിയിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ദേഹം എത്തിച്ചത് ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ്. ഇവിടെ നിന്ന് വൈകുന്നേരത്തോടെ ബീച്ച് റിക്രിയേഷൻ ഗ്രൗണ്ടിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിലേക്ക് എത്തിച്ചു. പതിനായിരക്കണക്കിന് ആളുകളാണ് വസതിയും ഡിസിയും റിക്രിയേഷൻ ഗ്രൗണ്ടിലുമായി പൊതുദർശനത്തിൽ പങ്കെടുത്തത്.
കോരിച്ചൊരിയുന്ന മഴയിലും അണയാത്ത ആവേശത്തോടെ മുദ്രവാക്യം വിളികളുമായി സ്ത്രീകളും കുട്ടികളുമടങ്ങുന്ന ജനക്കൂട്ടം തങ്ങളുടെ പ്രിയസഖാവിന് അന്ത്യയാത്ര നൽകാനായി ആലപ്പുഴയിൽ എത്തിച്ചേർന്നിരുന്നു. വടക്ക് കാസർകോട് മുതൽ തെക്ക് തിരുവനന്തപുരം വരെയുള്ള നാടുകളിലെ ജനങ്ങൾ ഒരേ മനസോടെ ഒരേ വികാരത്തോടെ ആലപ്പുഴയിലേക്ക് ഒഴുകി എത്തിയപ്പോൾ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ നേതാക്കളും റെഡ് വളൻഡിയർമാരും ഏറെ പണിപ്പെട്ടിരുന്നു