പൗരത്വ ബിൽ: വ്യാപക പ്രതിഷേധം, അസം മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ്; അനിശ്ചിതകാല കർഫ്യു
പൗരത്വഭേദഗതി ബില്ലിനെതിരായ പ്രക്ഷോഭം അസമിൽ വ്യാപകമാകുന്നു. അസം തലസ്ഥാനമായ ഗുവാഹത്തിയിൽ അനിശ്ചിതകാലത്തേക്ക് കർഫ്യു പ്രഖ്യാപിച്ചു. വിവിധയിടങ്ങളിൽ സൈന്യത്തെ വിന്യസിച്ചു. പത്ത് ജില്ലകളിൽ ഇന്റർനെറ്റ് സേവനം നിർത്തലാക്കി.
അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ വീടിന് നേരെ കല്ലേറുണ്ടായി. ഒരു കേന്ദ്രമന്ത്രിയുടെ വീടിനും രണ്ട് ബിജെപി നേതാക്കളുടെ വീടുകളും പ്രക്ഷോഭകർ തീയിട്ടു നശിപ്പിച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകർ ഇപ്പോഴും തെരുവിലാണ്. പലയിടത്തും പ്രക്ഷോഭകരും പോലീസും തമ്മിൽ രൂക്ഷ ഏറ്റുമുട്ടൽ നടന്നു
ബുധനാഴ്ച രാത്രിയാണ് മുഖ്യമന്ത്രിയുടെ ദുബ്രുഗഡിലെ വീടിന് നേരെ കല്ലേറുണ്ടായത്. കേന്ദ്രമന്ത്രി രാമേശ്വർ തെളി, ബിജെപി എംഎൽഎ പ്രശാന്ത ഫുകൻ, ബിജെപി നേതാവ് സുഭാഷ് ദത്ത എന്നിവരുടെ വീടുകളാണ് അഗ്നിക്കിരയാക്കിയത്.
പ്രചബുവ, പാനിറ്റോള റെയിൽവേ സ്‌റ്റേഷനുകൾ പ്രതിഷേധക്കാർ തീവെച്ചു നശിപ്പിച്ചു. ഗുവാഹത്തിയിൽ മാത്രം രണ്ട് കമ്പനി സൈന്യത്തെയാണ് വിന്യസിച്ചിട്ടുള്ളത്. അസമിനെ കൂടാതെ ത്രിപുരയിലും പ്രക്ഷോഭം വ്യാപിക്കുകയാണ്. ത്രിപുരയിൽ അസം റൈഫിൾസിനെയാണ് കേന്ദ്രം ഇറക്കിയിട്ടുള്ളത്.