ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ച വയോധികൻ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ

ഗുജറാത്തിൽ കൊവിഡ് സ്ഥിരീകരിച്ച വയോധികൻ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ

കൊവിഡ് സ്ഥിരീകരിച്ച് ഗുജറാത്ത് അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 67കാരൻ ബസ് സ്റ്റാൻഡിൽ മരിച്ച നിലയിൽ. അഹമ്മദാബാദ് ബിആർടിഎസ് സ്റ്റാൻഡിലാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവത്തിൽ രണ്ട് ദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി ആവശ്യപ്പെട്ടു. മെയ് 10 മുതൽ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു 67കാരൻ. ശനിയാഴ്ച രാത്രിയോടെ ഡാനിലിംഡ മേഖലയിലാണ് സുരക്ഷാ ജീവനക്കാർ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. ഒരു കത്തും മൊബൈൽ ഫോണും ഇദ്ദേഹത്തിന്റെ പക്കൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്

ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് 67കാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തിൽ ആശുപത്രിക്കും പോലീസിനുമെതിരെ കുടുംബം ആരോപണവുമായി രംഗത്തുവന്നിട്ടുണ്ട്.

ഇയാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളുടെ കുടുംബാംഗങ്ങളെയും ക്വാറന്റൈനിലാക്കിയിരുന്നു. 67കാരന്റെ പോസ്റ്റുമോർട്ടം കഴിഞ്ഞ ശേഷമാണ് മരണവിവരം പോലും തങ്ങളെ അറിയിച്ചതെന്ന് കുടുംബാംഗങ്ങൾ പറയുന്നു.

Share this story