ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യും

ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യും

ഡിജിപി ജേക്കബ് തോമസിനെ പ്രോസിക്യൂട്ട് ചെയ്യാൻ സർക്കാർ അനുമതി. അനുവാദമില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി. ഔദ്യോഗിക രഹസ്യങ്ങൾ പുസ്തകത്തിലൂടെ വെളിപ്പെടുത്തി എന്നാണ് ആരോപണം. കുറ്റപത്രം രണ്ട് ദിവസത്തിനകം കോടതിയിൽ സമർപ്പിക്കും. ഈ മാസം 31ന് ജേക്കബ് തോമസ് വിരമിക്കാനിരിക്കെയാണ് തീരുമാനം.

ക്രൈംബ്രാഞ്ച്‌ മേധാവി ടോമിന്‍ ജെ. തച്ചങ്കരിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണ് നടപടി. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം എഴുതിയതിലൂടെ ജേക്കബ്‌ തോമസ്‌ സര്‍വീസ്‌ ചട്ടം ലംഘിച്ചതായി ക്രൈംബ്രാഞ്ച്‌ കണ്ടെത്തിയിരുന്നു. പുസ്തകരചനക്ക് മുൻപ് സര്‍ക്കാരിന്റെ അനുമതി തേടണം എന്നാണ് പൊലീസ് ചട്ടം. എന്നാൽ, ജേക്കബ് തോമസ് ഇത്തരത്തിൽ അനുമതി വാങ്ങിയിരുന്നില്ല. നിരവധി ഔദ്യോഗിക രഹസ്യങ്ങളും കോടതിയുടെ പരിഗണനയിലുള്ള വിഷയങ്ങളും പുസ്തകത്തിലൂടെ പുറത്തുവിട്ടു എന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. അന്തിമ വിധി വരുന്നതിനു മുൻപ് നിലപാട് വ്യക്തമാക്കുന്ന തരത്തിൽ ജേക്കബ് തോമസ് പുസ്തകത്തിൽ കുറിച്ചു.

ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറി ആയിരുന്ന സുബ്രതാ ബിശ്വാസ്, നിയമസെക്രട്ടറി ബിജി ഹരീന്ദ്രനാഥ്, പിആർഡി ഡയറക്ടർ കെ അമ്പാടി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് ആദ്യം സംസ്ഥാന സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. തുടർന്ന് ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം നടത്തുകയായിരുന്നു.

ഇടതു സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ ജേക്കബ് തോമസിനെ വിജിലന്‍സ്‌ ഡയറക്‌ടറായി നിയമിച്ചിരുന്നു. എന്നാൽ, മന്ത്രി ഇപി ജയരാജനെതിരെ ഉയർന്ന ബന്ധു നിയമനക്കേസ്‌ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ച് ഹൈക്കോടതി‌ അവസാനിപ്പിച്ചതിനെത്തുടര്‍ന്ന് കസേര തെറിച്ചു.

Share this story