സംസ്ഥാനത്ത് ലോക്ക് ഡൗണിന്റെ തുടർ കാര്യങ്ങളിൽ തീരുമാനം ഇന്ന്
സംസ്ഥാനത്ത് ലോക്ഡൗണിന്റെ തുടർ കാര്യങ്ങളിൽ തീരുമാനം ഇന്ന്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടരും. ഏതൊക്കെ മേഖലകളിൽ ഇളവാകാം എന്നത് മന്ത്രിസഭാ യോഗം തീരുമാനിക്കും. രാവിലെ പത്തിനാണ് യോഗം.
ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍. കൂടുതൽ സർക്കാർ ഓഫിസുകൾ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് കർശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്ക്ക് നിർബന്ധമാക്കും. കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.
അതേസമയം ലോക്ക് ഡൗണിൽ നേരത്തെ പ്രഖ്യാപിച്ച ഇളവുകൾ ഇന്ന് നിലവിൽ വരും. ഒപ്റ്റിക്കൽസ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്സി റിപ്പയറിംഗ് എന്നീ കടകൾ ഇന്ന് തുറന്നു പ്രവർത്തിക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. നാളെ ബുക്ക് ഷോപ്പുകൾ തുറക്കും. ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും.