ശബരിമല ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ; പരിഗണിക്കുന്നത് ഒമ്പതംഗ വിശാല ബഞ്ച്
ശബരിമല യുവതിപ്രവേശനവുമായി ബന്ധപ്പെട്ട പുന:പരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ചിൽ ഇന്ന് വാദം ആരംഭിക്കും. പുന:പരിശോധന ഹർജികളുമായി ബന്ധപ്പെട്ട് ആരുടെയെല്ലാം വാദം കേൾക്കണമെന്നതിൽ ഇന്ന് തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന.
ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ വിശാലബഞ്ചിൽ ജസ്റ്റിസ് ആർ ഭാനുമതി മാത്രമാണ് വനിതാ അംഗം. ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എൽ നാഗേശ്വര റാവു, മോഹൻ എം ശാന്തനഗൗഡർ, അബ്ദുൽ നസീർ, സുഭാഷ് റെഡ്ഡി, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരാണ് മറ്റ് അംഗങ്ങൾ. യുവതി പ്രവേശനം അനുവദിച്ച് ഭൂരിപക്ഷ വിധി പുറപ്പെടുവിച്ച ഒരാളും എതിർവിധി എഴുതിയ ഇന്ദു മൽഹോത്രയും വിശാല ബഞ്ചിൽ ഇല്ലെന്നത് ശ്രദ്ധേയമാണ്
പ്രധാനമായും ഏഴ് വിഷയങ്ങളാണ് വിശാല ബഞ്ചിന്റെ പരിഗണനക്ക് വിട്ടിരിക്കുന്നത്. ഭരണഘടനയിൽ മതസ്വാതന്ത്ര്യവും തുല്യതയും വിശദീകരിക്കുന്ന വകുപ്പുകൾ തമ്മിലുള്ള ബന്ധം, അവയെ എങ്ങനെ ഒരുമിച്ച് നിർത്താം. ഇന്ത്യയിലെ ഓരോ പൗരനും മതസ്വാതന്ത്ര്യം ഉറപ്പാക്കുന്ന 25(1) വകുപ്പിലെ പൊതുക്രമം, ധാർമികത, ആരോഗ്യം വിവക്ഷിക്കുന്നത് എന്ത്, ധാർമികത എന്നതോ ഭരണഘടനാ പരമായ ധാർമികത എന്നതോ കൃത്യമായ ഭരണഘടന നിർവചിച്ചിട്ടില്ല. ഈ ധാർമികതയെന്നത് ആകെയുള്ളതാണോ മതവിശ്വാസവുമായി ബന്ധപ്പെട്ടത് മാത്രമോ തുടങ്ങിയ കാര്യങ്ങളാണ് വിശാല ബഞ്ച് പരിഗണിക്കുന്നത്.
ശബരിമല