യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോയ് ബൈഡന്‍ തന്റെ വിജയമുറപ്പിച്ചു; വൈറ്റ്ഹൗസിലെത്താന്‍ ബൈഡന് വേണ്ടത് ഇനി വെറും ആറ് ഇലക്ടറല്‍ വോട്ടുകള്‍ മാത്രം
വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോയ് ബൈഡന്‍ വിജയിച്ച് പ്രസിഡന്റാകുമെന്ന് 95 ശതമാനവും ഉറപ്പായെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. തന്റെ വൈറ്റ്ഹൗസ് പ്രവേശനമുറപ്പിക്കാന്‍ ബൈഡന് ഇനി വെറും ആറ് ഇലക്ടറല്‍ വോട്ടുകള്‍ മാത്രം മതിയെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ആറ് ഇലക്ടറല്‍ വോട്ടുകളുള്ള നൊവാഡയില്‍ ബൈഡന്‍ മുന്നേറിക്കൊണ്ടിരിക്കുന്നതിനാല്‍ അവിടുത്തെ വോട്ടുകള്‍ മാത്രം മതിയാകും അദ്ദേഹത്തിന്റെ പ്രസിഡന്റ് പദമുറപ്പിക്കാനെന്നും സൂചനയുണ്ട്.
എന്നാല്‍ ഈ സ്റ്റേറ്റിലെ വോട്ടെണ്ണല്‍ നേരത്തെ മുഴുവനക്കാതെ നിര്‍ത്തി വച്ചിരുന്നു.ഇന്ത്യന്‍ സമയം ഇന്ന് രാത്രി ഒമ്പത് മണിക്ക് ഇവിടെ വോട്ടെണ്ണല്‍ ആരംഭിച്ചിട്ടുമുണ്ട്. പെന്‍സില്‍വാനിയയില്‍ ബൈഡന്‍ പിന്നിലാണെങ്കിലും ഇവിടെയും തനിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ബൈഡന്‍.അതിനിടെ തന്റെ വിജയം ഏതാണ്ടുറപ്പിച്ചതിനാലാണ് ബൈഡന്‍ ട്രാന്‍സിഷന്‍ സംഘത്തെ ചുമതലപ്പെടുത്തിയതെന്നും സൂചനയുണ്ട്.
പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കുന്ന സ്ഥാനാര്‍ത്ഥിയെ ജനുവരിയില്‍ ഓഫീസ് ചുമതല ഏറ്റെടുക്കുന്നതിന് സഹായിക്കുന്നതിന് വേണ്ടിയാണീ സംഘം ബൈഡന്‍ ബ്ലാക്ക് ബെറ്റര്‍ എന്ന പേരില്‍ ഇതിനായി ട്രാന്‍സിഷന്‍ വെബ് സൈറ്റും ആരംഭിച്ചിട്ടുണ്ട്. ട്രംപിന്റെ തെറ്റായ നയങ്ങള്‍ താന്‍ തിരുത്തുമെന്നും പാരീസ് ഉടമ്പടിയില്‍ നിന്നും യുഎസിനെ പുറത്തെത്തിച്ച ട്രംപിന്റെ നടപടി ക്യാന്‍സല്‍ ചെയ്യുമെന്നും ബൈഡന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിലൂടെ താന്‍ അധികാരത്തിലെത്തിയാല്‍ നിര്‍വഹിക്കുന്ന ആദ്യ ഭരണ തീരുമാനവും ബൈഡന്‍ ഉറപ്പിച്ച് കഴിഞ്ഞിരിക്കുകയാണ്.
എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം താന്‍ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ വോട്ടെണ്ണല്‍ നിര്‍ത്തി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ട്രംപ് മിഷിഗണ്‍ കോടതിയിലും സുപ്രീം കോടതിയിലും കേസ് കൊടുത്തിട്ടുണ്ട്. കോടതികളില്‍ നിന്നും തനിക്ക് അനുകൂലമായ തീരുമാനമുണ്ടാകുമെന്ന ഏക പ്രതീക്ഷ മാത്രമേ നിലവിലെ പ്രസിഡന്റ് ട്രംപിനുള്ളൂ.ഡെമോക്രാറ്റുകള്‍ രാജ്യത്തെ ജനാധിപത്യപ്രക്രിയകളെ ചവിട്ടി മെതിച്ചാണ് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നതെന്നാണ് ട്രംപ് ആരോപിക്കുന്നത്.