ട്രംപിന് ട്വിറ്ററും പണി കൊടുക്കുന്നു, സംരക്ഷണം ജനുവരിയിൽ നഷ്ടമാകും

ട്രംപിന് ട്വിറ്ററും പണി കൊടുക്കുന്നു, സംരക്ഷണം ജനുവരിയിൽ നഷ്ടമാകും

വാഷിംഗ്ടൺ: സോഷ്യൽ മീഡിയ ഭീമന്മാരായ ട്വിറ്ററും ഡൊണൾഡ് ട്രംപിന് പണി കൊടുക്കാൻ ഒരുങ്ങുകയാണ്. ട്വിറ്ററിൽ അമേരിക്കൻ പ്രസിഡന്റെന്ന നിലയിൽ ട്രംപിന് ലഭിച്ചിരുന്ന സംരക്ഷണം ഒഴിവാക്കാൻ പോവുകയാണ് ട്വിറ്റർ. ജനുവരി 2021 മുതൽ പ്രകോപനപരമോ വ്യാജമായതോ ആയ ട്വീറ്റ് ട്രംപിൽ നിന്നുണ്ടായാൽ അദ്ദേഹം ട്വിറ്റർ ബാൻ നേരിടേണ്ടി വരും. വിലക്ക് വന്നാൽ ട്വിറ്റർ അക്കൗണ്ട് വരെ ട്രംപിന് നഷ്ടമാകാൻ സാധ്യതയുണ്ട്.

നേരത്തെ പല തരത്തിലുള്ള വ്യാജമായ ട്വീറ്റുകളും പ്രസ്താവനകളും ട്രംപ് ട്വിറ്ററിലൂടെ നടത്തിയിരുന്നു. എന്നാൽ ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ വിലക്കിയിരുന്നില്ല. പകരം അത്തരം ട്വീറ്റുകൾ നീക്കം ചെയ്യുക മാത്രമാണ് ചെയ്തത്. നിരവധി പേർ ട്രംപിന്റെ ട്വീറ്റ് റിപ്പോർട്ട് ചെയ്തിട്ടും നടപടിയുണ്ടായിരുന്നില്ല. ബൈഡൻ അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതോടെ യു.എസിലെ ഏതൊരു പൗരനെയും പോലെ ട്രംപും ട്വിറ്റർ നിയമങ്ങൾ അനുസരിക്കേണ്ടി വരും. ജനുവരി 20 നാണ് ബൈഡന്റെ സ്ഥാനാരോഹണം. ട്വിറ്ററിലൂടെ ജനപ്രീതി നേടിയ നേതാവാണ് ട്രംപ്. ആക്ടീവായി അദ്ദേഹം സമൂഹ മാധ്യമങ്ങളിലുമുണ്ട്. ഇതാണ് അദ്ദേഹത്തിന്റെ വിജയത്തിന് പ്രധാന കാരണമായിരുന്നത്.

നേരത്തെ കൊറോണ വൈറസിനെ കുറിച്ചടക്കം തെറ്റായ വിവരങ്ങൾ ട്രംപ് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സ്ഥിരമായി ട്രംപിന്റെ ട്വീറ്റുകൾ അത്തരം സ്വഭാവത്തിലുള്ളതാണ്. പ്രസിഡന്റ് സ്ഥാനമൊഴിയുന്നതോടെ ട്രംപ് വലിയ തിരിച്ചടി ട്വിറ്ററിൽനിന്ന് നേരിടും. ട്വിറ്റർ സാധാരണ അവരുടെ പോളിസികളും മാർഗനിർദേശങ്ങളും ലംഘിക്കുന്നവരുടെ അക്കൗണ്ടുകളാണ് പൂട്ടിക്കാറുള്ളത്. എന്നാൽ ലോകനേതാക്കളുടെ അക്കൗണ്ടുകൾക്ക് നേരെ അവർ നടപടിയെടുക്കാറില്ല. അത് ഓരോ രാജ്യത്തും ട്വിറ്ററിന്റെ നിലനിൽപ്പ് കൂടി മുന്നിൽ കണ്ടാണ്. ലോകനേതാക്കളുടെ ട്വീറ്റുകൾ പൊതുജനതാൽപര്യാർത്ഥം മാനിച്ചാണ് നിലനിർത്താറുള്ളത്. അല്ലാത്തവ നീക്കം ചെയ്യാറുണ്ടെന്ന് ട്വിറ്റർ അധികൃതർ പറഞ്ഞു.

ട്രംപിന്റെ മുമ്പുള്ള പോസ്റ്റുകൾ അടക്കം ട്വിറ്റർ വീണ്ടും വിലയിരുത്തും. പ്രത്യേകിച്ച് വിദ്വേഷം നിറഞ്ഞതും തെറ്റിദ്ധരിപ്പിക്കുന്നതുമായ ട്വീറ്റുകളാണ് വിലയിരുത്തുക. ലോകനേതാക്കളുടെ കാര്യത്തിൽ മുന്നറിയിപ്പുകളും ലേബലുകളും വെച്ചാണ് ട്വിറ്റർ ഓരോ ട്വീറ്റും അനുവദിക്കുക. ചില ട്വീറ്റുകളിൽ ഇത്തരം കണ്ടന്റുകൾ ഉണ്ടെന്ന് കാണിക്കാൻ വേണ്ടി അത് മാർക്ക് ചെയ്യാറുണ്ടെന്നും അധികൃതർ പഞ്ഞു. സാധാരണ വ്യക്തികൾക്ക് ഇത്തരം പരിഗണന ഉണ്ടാവില്ല. അതേസമയം ട്രംപിന്റെ ട്വീറ്റ് ഇത്തരത്തിൽ മാർക്ക് ചെയ്യാൻ തുടങ്ങിയ ശേഷം ട്വിറ്ററുമായി തുറന്ന യുദ്ധത്തിലാണ് ട്രംപ്. തെരഞ്ഞെടുപ്പ് സമയത്തും ട്രംപിന്റെ പല ട്വീറ്റുകൾ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ട്വിറ്റർ പറഞ്ഞിരുന്നു.

Share this story