ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യു.എസില്‍ താല്‍ക്കാലിക വിലക്ക്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന് യു.എസില്‍ താല്‍ക്കാലിക വിലക്ക്

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്‍റെ കോവിഡ് പ്രതിരോധ വാക്‌സിന് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി അമേരിക്ക. വാക്സിനെടുത്ത ആറു പേരില്‍ അപൂര്‍വവും ഗുരുതരവുമായ രക്തം കട്ടപിടിക്കല്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍റെ 68 ലക്ഷത്തോളം ഡോസുകളാണ് രാജ്യത്ത് ഇതുവരെ വിതരണം ചെയ്തത്.

രക്തം കട്ടപിടിച്ചതായി അപൂര്‍വ്വം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെങ്കിലും മുന്‍കരുതല്‍ എന്ന നിലയ്ക്കാണ് വിലക്ക്. രാജ്യത്തെ മെഡിക്കല്‍ ഗവേഷക സംഘമായ സെന്‍റേഴ്സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷ (സി.ഡി.സി) നുമായി ചേര്‍ന്ന് ഈ കേസുകള്‍ പരിശോധിക്കും, ഇത് പൂര്‍ത്തിയാകും വരെയാണ് വാക്‌സിന്‍ ഉപയോഗം നിര്‍ത്തിവെക്കുന്നതെന്ന് യു.എസ് ഫുഡ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ട്വീറ്റ് ചെയ്തു.

ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്സിന്‍ സ്വീകരിച്ച, 18 നും 48 നും ഇടയിൽ പ്രായമുള്ള സ്ത്രീകളിലാണ് രക്തം കട്ടപിടിക്കുന്നതായി കണ്ടെത്തിയത്. വാക്സിനെടുത്ത് ആറുമുതല്‍ 13 ദിവസത്തിനു ശേഷമാണ് ഇതിന്‍റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതെന്നും വിദഗ്ദരെ ഉദ്ധരിച്ച് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് അസ്വസ്ഥതകളുണ്ടെങ്കില്‍ ഡോക്ടറുമായി ബന്ധപ്പെടണമെന്നും വിദഗ്ദര്‍ നിര്‍ദ്ദേശിച്ചു.

Share this story