ട്രംപ് ഭരണകൂടത്തിന്റെ കോവിഡ് 19 ടെസ്റ്റിംഗ് മാര്‍ഗനിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞ് യുഎസിലെ മിക്ക സ്റ്റേറ്റുകളും
വാഷിങ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കോവിഡ് 19 ടെസ്റ്റിംഗ് മാര്‍ഗനിര്‍ദേശങ്ങളെ തള്ളിക്കളഞ്ഞ് യുഎസിലെ മിക്ക സ്റ്റേറ്റുകളും രംഗത്തെത്തി.രാജ്യത്തെ രോഗപ്രതിരോധത്തിനുള്ള മുന്‍നിര ഏജന്‍സിയായ യുഎസ് സെന്റേര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവെന്‍ഷന്‍ (സിഡിസി) പുറത്തിറക്കിയ കോവിഡ് ടെസ്റ്റിംഗ് മാര്‍ഗനിര്‍ദേശമാണ് രാജ്യത്തെ 33 സ്റ്റേറ്റുകള്‍ തള്ളിക്കളഞ്ഞിരിക്കുന്നത്. ഈ നിര്‍ദേശത്തിലുള്ളത് പോലെ വ്യാപകമായ ടെസ്റ്റിംഗ് നടത്തുന്നത് അത്യാവശ്യമല്ലെന്നാണ് മിക്ക സ്റ്റേറ്റുകളും പ്രതികരിച്ചിരിക്കുന്നത്.
16 സ്റ്റേറ്റുകള്‍ ഇതിനോട് പ്രതികരിച്ചിട്ടുമില്ല. നോര്‍ത്ത് ഡെക്കോട്ട സ്റ്റേറ്റ് ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തിട്ടുമില്ല. ഫെഡറല്‍ സര്‍ക്കാരിന്റെ ഇത് സംബന്ധിച്ച നിര്‍ണായക നിര്‍ദേശത്തെ തള്ളിക്കളഞ്ഞ സ്റ്റേറ്റുകളില്‍ കണ്‍സര്‍വേറ്റീവ് നേതൃത്വത്തിലുള്ള ടെക്സാസും ഓക്ലഹോമയും അരിസോണയും ഉള്‍പ്പെടുന്നുണ്ട്. സിഡിസിയുടെ നിര്‍ദേശത്തെ തള്ളിക്കളഞ്ഞ സ്റ്റേറ്റുകളുടെ നടപടി ഇതിന് മുമ്പ് സംഭവിക്കാത്തതാണെന്നാണ് രാജ്യത്തെ പബ്ലിക്ക് ഹെല്‍ത്ത് എക്സ്പര്‍ട്ടുകള്‍ പ്രതികരിച്ചിരിക്കുന്നത്.
കോവിഡിനെ കൈകാര്യം ചെയ്ത ട്രംപ് ഭരണകൂടത്തിന്റെ നയങ്ങളിലുള്ള മിക്ക സ്റ്റേറ്റുകളുടെയും അസംതൃപ്തിയാണിതിലൂടെ പ്രതിഫലിച്ചിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നുണ്ട്. പുതിയ മാര്‍ഗനിര്‍ദേശത്തോട് മിക്ക സ്റ്റേറ്റുകളും നിഷേധ മനോഭാവമാണ് പുലര്ത്തിയിരിക്കുന്നതെന്നാണ് ഹാര്‍വാര്‍ഡ് ടി.എച്ച്. ചാന് സ്കൂള്‍ ഓഫ് പബ്ലിക്ക് ഹെല്‍ത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ ഓഫ് എപ്പിഡെമിയോളജിയായ മൈക്കല്‍ മൈന പ്രതികരിച്ചിരിക്കുന്നത്.