സാല്‍മണല്ല അണുബാധ തുടരുന്നു; രോഗസ്രോതസ്സ് തിരിച്ചറിഞ്ഞില്ല
അറ്റ്‌ലാന്റ: രണ്ട് ഡസന്‍ സംസ്ഥാനങ്ങളില്‍ സാല്‍മണല്ല ബാക്ടീരിയ രോഗം ബാധിച്ചതായി ഫെഡറല്‍ ആരോഗ്യ രംഗത്തുള്ളവര്‍ അറിയിച്ചു. വിസ്‌കോന്‍സിനില്‍ തിങ്കളാഴ്ച രണ്ടുപേര്‍ക്കാണ് രോഗബാധയുണ്ടായത്.
23 സംസ്ഥാനങ്ങളിലായി 212 പേര്‍ക്കാണ് ഇതുവരെയായി സാല്‍മൊണെല്ലാ രോഗം ബാധിച്ചിരിക്കുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്റീവ് അവസാനമായി രോഗവിവരം അപ്‌ഡേറ്റ് ചെയ്ത ജൂലായ് 21ന് 87 പേരായിരുന്നു രോഗബാധിതരായി ഉണ്ടായിരുന്നത്. ഫ്‌റോളിഡ, മൈന്‍, നോര്‍ത്ത് ഡകോട്ട, സൗത്ത് ഡകോട്ട, വിര്‍ജിനിയ, ഇദാഹോ, അരിസോണ, നെബ്രാസ്‌ക എന്നിവിടങ്ങളിലായി 38 പേര്‍ക്കാണ് രോഗബാധയുണ്ടായത്. ഇതില്‍ 31 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
സാല്‍മണല്ല ബാക്ടീരിയ രോഗം വേഗത്തില്‍ വര്‍ധിക്കുകയാണെങ്കിലും ഏത് ഭക്ഷണത്തില്‍ നിന്നാണെന്നോ ഏത് കടയിലോ റസ്‌റ്റോറന്റില്‍ നിന്നുമാണോ രോഗബാധയുടെ തുടക്കമുണ്ടായതെന്ന് കണ്ടെത്താനായിട്ടില്ല.
ഒറിഗോണിലും ഉത്തയിലുമാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നത്. ഒരിഗോണില്‍ 51 പേര്‍ക്കും ഉത്തയില്‍ 40 പേര്‍ക്കുമാണ് സാല്‍മണല്ല ബാധയുള്ളത്.
ഫോക്‌സ് ബിസിനസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ജൂലായ് 10ന് മൂന്ന് സംസ്ഥാനങ്ങളിലായി 13 കേസുകളാണ് ആദ്യം സംഭവിച്ചത്. സാല്‍മണല്ല രോഗബാധയുടെ രോഗലക്ഷണങ്ങള്‍ ആറു മണിക്കൂര്‍ മുതല്‍ ആറു ദിവസത്തിനകം വരെയാണ് സാധാരണയായി പ്രത്യക്ഷപ്പെടാറുള്ളത്. ഒരാഴ്ച വരെ രോഗം നീണ്ടുനില്‍ക്കുകയും ചെയ്യും. അതോടൊപ്പം ചിലര്‍ക്ക് രോഗബാധയുണ്ടായാലും ആഴ്ചകളോളം യാതൊരു ലക്ഷണങ്ങളും പ്രകടിപ്പിക്കുകയില്ല. മാത്രമല്ല മറ്റു ചിലര്‍ക്കാകട്ടെ ലക്ഷണങ്ങള്‍ നിരവധി ആഴ്ചകള്‍ പ്രകടമായിരിക്കുകയും ചെയ്യും.
ഓക്കാനം, ഛര്‍ദ്ദി, രക്തത്തോടു കൂടിയ വയറിളക്കം, പനി, തലവേദന, വയര്‍ കൊളുത്തി വലിക്കുക തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. അപൂര്‍വം അവസരങ്ങളില്‍ സാല്‍മണല്ല അണുബാധ മരണത്തിന് കാരണമാകാറുണ്ട്. പ്രതിരോധ ശേഷി തീരെ കുറവുള്ള അഞ്ച് വയസ്സിന് താഴെയും 65 വയസ്സിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് കൂടുതല്‍ ഗുരുതരമായ ലക്ഷണങ്ങള്‍ പ്രകടമാകാറുള്ളത്.
സാല്‍മണല്ല അണുബാധയുടെ ലക്ഷണങ്ങളുള്ളവര്‍ സമീപത്തെ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെടണമെന്നും കഴിച്ച ഭക്ഷണത്തെ കുറിച്ചും എവിടെ നിന്നാണ് കഴിച്ചതെന്ന കാര്യവും റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു. വിവരം ലഭ്യമായാല്‍ ആരോഗ്യ ഉദ്യോഗസ്ഥര്‍ക്ക് ഏത് ഭക്ഷണത്തില്‍ നിന്നാണ് രോഗം പടരുന്നതെന്ന് കണ്ടെത്താനാവുമെന്നും രോഗബാധ അവസാനിപ്പിക്കാന്‍ ഉപയോഗപ്പെടുമെന്നും അധികൃതര്‍ അറിയിച്ചു.