ഇന്ത്യയുടെ വഴിയേ ട്രംപും: ടിക് ടോക് നിരോധിച്ചു; ദേശസുരക്ഷയെ ബാധിക്കുമെന്ന് യുഎസ്
വാഷിംങ്ങ്ടൺ: ജനപ്രിയ ചൈനീസ് ആപ്പ് ആയ ടിക് ടോക്കും വീ ചാറ്റും യുഎസില്‍ നിരോധിച്ചുകൊണ്ട് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടു. ദേശസുരക്ഷയെയും രാജ്യത്തിന്റെ സമ്പദ് വ്യവവസ്ഥയെയും ബാധിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ തീരുമാനം. നിരോധനം 45 ദിവസത്തികം പ്രാബല്യത്തിലാവും. രണ്ട് പ്രത്യേക എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഇതുമായി ബന്ധപ്പെട്ട് ട്രംപ് ഒപ്പുവെച്ചത്.
ടിക് ടോകും വീ ചാറ്റും ആദ്യമായി നിരോധിച്ച രാജ്യം ഇന്ത്യയായിരുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇന്ത്യയുടെയും തീരുമാനം. ഇതിനകം 106 ചൈനീസ് ആപ്പുകള്‍ ഇന്ത്യ നിരോധിച്ചിട്ടുണ്ട്. ആപ്പുകള്‍ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെ യുഎസ് പാര്‍ലമെന്റ് അംഗങ്ങളും സ്വാഗതം ചെയ്തു.
ചൈനീസ് കമ്പനികളുടെ ഈ മൊബൈല്‍ ആപ്പുകള്‍ രാജ്യത്തിന്റെ സുരക്ഷിതത്വത്തിനും വിദേശനയത്തിനും സമ്പദ് വ്യവസ്ഥയക്കും ഭീഷണിയാണെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് നല്കിയ സന്ദേശത്തില്‍ ട്രംപ് വ്യക്തമാക്കി. ആദ്യഘട്ടത്തില്‍ ഈ രണ്ട് ആപ്പുകള്‍ക്കാണ് നിരോധനം.
ചൈനീസ് കമ്പനിയായ ബൈറ്റ് ഡാന്‍സ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക് മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ എല്ലാ വിവരങ്ങളും ശേഖരിക്കുന്നതായി ട്രംപ് ആരോപിച്ചു. ഇതുവഴി അമേരിക്കക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഉപയോഗിക്കാന്‍ കഴിയും. അമേരിക്കന്‍ ഉദ്യോഗസ്ഥരുടെ ലൊക്കേഷന്‍, അവരുടെ ബന്ധങ്ങള്‍, ബ്ലാക്ക് മെയിലിങ്ങിനായി ശേഖരിക്കാവുന്ന മറ്റ് വിവരങ്ങള്‍, കോര്‍പ്പറേറ്റ് ചാരവൃത്തി എന്നിവയെല്ലാം നടത്താന്‍ ഈ ആപ്പ് വഴി സാധിക്കുമെന്ന് ട്രംപ് ആരോപിച്ചു.
ഹോങ്കോങ് പ്രക്ഷോഭം, ഉയിഗര്‍, മുസ്ലിം ന്യൂനപക്ഷങ്ങള്‍ എന്നിവരെ കുറിച്ചുള്ള വിവരങ്ങളും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കാന്‍ ഈ ആപ്പുകള്‍ സഹായിക്കുന്നുവെന്ന് ട്രംപ് ആരോപിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഗുണകരമാവും വിധം തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും ഈ ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നതായി ട്രംപ് കുറ്റപ്പെടുത്തി.
നിരോധനം നടപ്പാക്കുമ്പോള്‍ പാലിക്കേണ്ട അന്താരാഷ്ട്ര മര്യാദകള്‍ എല്ലാം പാലിച്ച് തീരുമാനം പ്രാബല്യത്തിലാക്കുന്നതിന് വാണിജ്യ സെക്രട്ടറിക്ക് അധികാരം നല്‍കിയാണ് ട്രംപിന്റെ ഉത്തരവ്.