വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കും; ക്രമക്കേട് ഇല്ലാതാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

വോട്ടർ രേഖകൾ ആധാറുമായി ബന്ധിപ്പിക്കാൻ നീക്കം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയും ചേർന്നാണ് ഇത് നടപ്പാക്കുക. ആധാർ വിശദാംശങ്ങൾ നൽകുന്നത് സ്വമേധയായെന്ന് കാണിക്കാൻ നിയമ മന്ത്രാലയം ഫോം 6ബി ഭേദഗതി ചെയ്യും.
1950 ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 23(4), 23(5), 23(6) എന്നിവ അനുസരിച്ചാണ് ലിങ്കിംഗ് നടത്തുക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ, ആഭ്യന്തര മന്ത്രാലയം, നിയമ മന്ത്രാലയം, ഐ.ടി മന്ത്രാലയം, യു.ഐ.ഡി.എ.ഐ. എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്. വോട്ടർ പട്ടികയിൽ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
2021ൽ ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്ത് ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിക്കാമെന്ന വ്യവസ്ഥ കേന്ദ്രം കൊണ്ടു വന്നിരുന്നു. 66 കോടിയോളം പേരുടെ ആധാർ നമ്പർ ശേഖരിച്ചിട്ടുണ്ടെന്നും എന്നാൽ വോട്ടർ ഐഡിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പാർലമെന്റിൽ സർക്കാർ അറിയിച്ചു. ആധാറും വോട്ടർ ഐഡിയും ബന്ധിപ്പിച്ചാൽ പിന്നീട് ക്രമേക്കടിനുള്ള സാധ്യത വിരളമാകുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിഗമനം.