വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ; വിജ്ഞാപനമിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പാർലമെൻ്റിൻ്റെ ഇരു സഭകളിലും പാസാക്കിയ, രാഷ്ട്രപതി ഒപ്പുവച്ച വഖഫ് ഭേദഗതി നിയമം (Waqf Amendment Law 2025) പ്രാബല്യത്തിൽ വന്നു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുത്തിക്കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി പുറത്തിറക്കി. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയമാണ് വിജ്ഞാപനം പുറത്തിറക്കിയത്. നിയമത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരിക്കെയാണ് കേന്ദ്ര സർക്കാരിൻ്റെ ധ്രുതഗതിയിലുള്ള നീക്കം.
നിയമം നടപ്പാക്കുന്നതിനുള്ള ചട്ടങ്ങൾ ഉടൻ തന്നെ രൂപികരിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം വഖഫ് നിയമ ഭേദഗതിക്കെതിരായ ഹർജികളിൽ സുപ്രീം കോടതി ഉടൻ വാദം കേൾക്കില്ലെന്നാണ് പുറത്തു വരുന്ന വിവരം. ഏപ്രിൽ 16-ന് ഹർജികൾ പരിഗണിക്കുമെന്നാണ് സുപ്രീം കോടതി അറിയിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയാണ് ഹർജി പരിഗണിക്കുന്നത് 16ലേക്ക് മാറ്റിയത്.
നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് നിലവിൽ 12 ലധികം ഹർജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. നിയമം ഭരണഘടന വിരുദ്ധമാണെന്നും അവ റദ്ദാക്കണമെന്നും കാട്ടിയുള്ള ഹർജികളാണ് പലതും. ഇതിനിടെ നിയമം സ്റ്റേ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിൽ കേന്ദ്രം തടസ്സ ഹർജി ഫയൽ ചെയ്യുകയും ചെയ്തു. എന്നാൽ ഇതുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്ന 16ലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ച്ചയാണ് വഖഫ് ബില്ലിലെ നിയമഭേദഗതി കേന്ദ്ര സർക്കാർ പാസാക്കിയത്. ലോക്സഭയിലും രാജ്യസഭയിലും ഭേദഗതി ബിൽ പാസായതോടെ ഉടൻ നിയമം പ്രാബല്യത്തിൽ വരുമെന്നും വൃത്തങ്ങൾ അറിയിച്ചിരുന്നു. പഴയ നിയമപ്രകാരം വഖഫ് കൗൺസിലിലെ അംഗങ്ങളെല്ലാം മുസ്ലിങ്ങളാവണമെന്ന നിബന്ധനയുണ്ടായിരുന്നു. അതിൽ രണ്ട് പേർ വനിതകളും. ഇവയെല്ലാം മാറ്റിയാണ് പുതിയ നിയമം. പുതിയ നിയമ പ്രകാരം വഖഫ് ബോർഡിൽ അമുസ്ലിങ്ങൾക്കും സ്ഥാനമുണ്ടാവും. രണ്ട് അമുസ്ലിങ്ങളും രണ്ട് മുസ്ലിം വനിതകളുമാണ് വഖഫ് ബോർഡിൽ ഇനിയുണ്ടാവുക.