വഖഫ് ഭേദഗതി നിയമം; മുർഷിദാബാദിൽ വൻ സംഘർഷം: 3 മരണം

വഖഫ് ഭേദഗതി നിമയത്തിനെതിരെ പശ്ചിമ ബംഗാളിലെ മുർഷിദാബാദ് ജില്ലയിൽ വൻ പ്രതിഷേധം. സംസർഗഞ്ചിലുണ്ടായ സംഘർഷത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. അച്ഛനും മകനുമാണ് അക്രമണത്തിൽ കൊല്ലപ്പെട്ടത്.
സാംസർഗഞ്ചിലെ ജാഫ്രാബാദിലെ വസതിയിൽ നിന്ന് അച്ഛനെയും മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തിയതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഉടനെ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ ദിവസം സാംസർഗഞ്ച് ബ്ലോക്കിലുള്ള ധുലിയാനിലും ഒരാൾക്ക് വെടിയേറ്റിരുന്നു.
ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ മുർഷിദാബാദ് ജില്ലയിലെ സംഘർഷബാധിത മേഖലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ വഖഫ് ഭേദഗതി നിയമം സംസ്ഥാനത്ത് നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവർത്തിച്ചു.
പുതിയ നിയമനിർമ്മാണത്തിനെതിരെ മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗാനാസ്, ഹൂഗ്ലി ജില്ലകളിൽ കഴിഞ്ഞ ദിവസമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. നിരവധി വാഹനങ്ങൾക്ക് തീയിട്ടു. അക്രമവുമായി ബന്ധപ്പെട്ട് മുർഷിദാബാദിൽ 118 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘർഷത്തെ തുടർന്ന് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബിഎസ്എഫ് സേനയെ വിന്യസിച്ചു. എഡിജി, ഐജി തലങ്ങളിലെ മുതിർന്ന ഉദ്യോഗസ്ഥർ മുർഷിദാബാദിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ക്രമസമാധാന പാലനത്തിനായി പ്രത്യേക യൂണിറ്റുകളെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. 70 പേരെ സൂതിയിൽ നിന്നും 40 പേരെ സംസർഗഞ്ചിൽ നിന്നും അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.