വയനാട് പുനരധിവാസം: സർക്കാരിന് ഭൂമി ഏറ്റെടുക്കാം, 17 കോടി രൂപ കൂടി കെട്ടിവെക്കണമെന്ന് ഹൈക്കോടതി

വയനാട് പുനരധിവാസ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിന് സർക്കാർ നിശ്ചയിച്ച നഷ്ടപരിഹാരം കുറഞ്ഞു പോയെന്ന് ആരോപിച്ച് എൽസ്റ്റൺ എസ്റ്റേറ്റ് നൽകിയ ഹർജിയിൽ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. സർക്കാരിന് ഭൂമി ഏറ്റെടുക്കുന്നതിന് തടസ്സമില്ല. അതേസമയം 17 കോടി രൂപ കൂടി കെട്ടിവെക്കാൻ സർക്കാരിന് നിർദേശം നൽകി
നേരത്തെ നിശ്ചയിച്ച 26 കോടി രൂപക്ക് പുറമെയാണ് 17 കോടി രൂപ കൂടി നൽകേണ്ടത്. എൽസ്റ്റൺ എസ്റ്റേറ്റിന്റെയും ഹാരിസൺസ് കമ്പനിയും നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. അതേസമയം സുപ്രീം കോടതിയെ സമീപിക്കുമെന്ന് എൽസ്റ്റൺ എസ്റ്റേറ്റ് വ്യക്തമാക്കി
തങ്ങൾക്ക് നഷ്ടപരിഹാര തുക നേരിട്ടു ലഭിക്കണമെന്നും അല്ലാത്ത പക്ഷം ഭൂമി ഏറ്റെടുക്കുന്നത് തടയണമെന്നുമായിരുന്നു എൽസ്റ്റണിന്റെ ആവശ്യം. ഒപ്പം 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം വേണം ഭൂമി ഏറ്റെടുക്കാൻ എന്നും ആവശ്യം മുന്നോട്ടുവച്ചിരുന്നു. സർക്കാർ നിശ്ചയിച്ചിട്ടുള്ള 26 കോടി രൂപയുടെ നഷ്ടപരിഹാരം തീരെ കുറവാണെന്നും എൽസ്റ്റൺ അഭിഭാഷകൻ വാദിച്ചു.