ആർത്തവ സമയത്ത് ഭക്ഷണം പാചകം ചെയ്തു; യുവതിയെ കൊലപ്പെടുത്തി മൃതദേഹം സാരിയിൽ കെട്ടിത്തൂക്കി

മുംബൈ: മഹാരാഷ്ട്രയിൽ ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിന് യുവതിയെ കൊലപ്പെടുത്തി സാരിയിൽ കെട്ടിത്തൂക്കി ഭർതൃവീട്ടുകാർ. ഉത്തര മഹാരാഷ്ട്ര ജൽഗാവ് കിനോഡ് ഗ്രാമത്തിലെ ഗായത്രി കോലിയാണ് (26) കൊല്ലപ്പെട്ടത്. ആർത്തവസമയത്ത് ഭക്ഷണം പാകം ചെയ്തതിനെ ചോദ്യം ചെയ്ത ഭർതൃമാതാവും സഹോദരിയും ആണ് യുവതിയെ കൊലപ്പെടുത്തിയത്.
ഭക്ഷണം പാചകം ചെയ്തപ്പോൾ യുവതിയോട് വളരെ മോശമായി ഭർതൃവീട്ടുകാർ പെരുമാറി. പിന്നീട് അതു തർക്കത്തിലേക്കും ക്രൂരമായ കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. ഗായത്രിയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം സാരിത്തുമ്പിൽ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
സ്ത്രീധനത്തിന്റെ പേരിൽ യുവതി മുൻപും ഭർതൃവീട്ടിൽ കൊടിയ പീഡനം നേരിട്ടിരുന്നെന്നും കുടുംബാംഗങ്ങൾ പറയുന്നു. ഭർതൃവീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം പൊലീസിൽ പരാതി നൽകി. ഭർത്താവും ഭർതൃവീട്ടുകാരും ഒളിവിലാണ്. ഗായത്രിക്ക് ഏഴും അഞ്ചും വയസ്സുള്ള രണ്ട് മക്കളുണ്ട്.