മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവം; ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സിറാജ്ജുദ്ദീന്‍ കസ്റ്റഡിയില്‍. മലപ്പുറം പൊലീസ് ആണ് പെരുമ്പാവൂരിലെ ആശുപത്രിയില്‍ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പുറത്തുവന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് യുവതിയുടെ മരണം അതിദാരുണമായിരുന്നെന്നാണ് വിലയിരുത്തല്‍.
പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതിയെ മലപ്പുറത്തേക്ക് കൊണ്ടുപോയി.
സിറാജ്ജുദ്ദിനെ പ്രതിയാക്കി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അസ്മയുടെ ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. മടവൂല്‍ ഖാഫിലയെന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ തുടര്‍ന്ന് അക്യൂപഞ്ചര്‍ പഠിച്ചതിനാല്‍ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ചായിരുന്നു മൂന്ന് പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ അസ്മയെ നിര്‍ബന്ധിച്ചത്.
ആലപ്പുഴ സ്വദേശിയാണ് പ്രതി സിറാജ്ജുദ്ദീന്‍. ഇയാളെ വിവാഹം ചെയ്തതിന് പിന്നാലെ പുറം ലോകം കാണാതെയുള്ള ജീവിതമായിരുന്നു അസ്മയുടേത്. എന്നും ഉള്‍വെലിഞ്ഞ് വീടിനുള്ളില്‍ തന്നെയിരിക്കും. അസ്മയെ പുറത്തിറക്കാന്‍ സിറാജുദ്ദിന്‍ അനുവദിച്ചിരുന്നില്ല.
വീട്ടിലെ നാല് ചുവരുകള്‍ക്കുള്ളില്‍ കഴിഞ്ഞ അസ്മ സകല പീഢനങ്ങളും ഏറ്റവാങ്ങി 35 വയസിനുള്ളില്‍ 5 കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി. യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങളും കെട്ടുകഥകളും പ്രചരിപ്പിച്ച സിറാജുദ്ദിന്‍ പ്രസവത്തിന് ആശുപത്രിവേണ്ട വീട് തന്നെ മതിയെന്ന ചിന്ത ഭാര്യയില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.