വീട്ടിലെ പ്രസവത്തിൽ യുവതിയുടെ മരണം; സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും; നരഹത്യാക്കുറ്റം ചുമത്തി

മലപ്പുറത്ത് വീട്ടിലെ പ്രസവത്തിനിടെ പെരുമ്പാവൂർ സ്വദേശിനിയായ യുവതി അസ്മ മരിച്ച സംഭവത്തിൽ ഭർത്താവ് സിറാജുദ്ദീനെതിരെ നരഹത്യാക്കുറ്റം ചുമത്തി. പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് അറസ്റ്റ് ചെയ്ത സിറാജുദ്ദീനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളുടെ യൂട്യൂബ് ചാനലിനെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്
അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തിരുന്നതെങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ നരഹത്യ അടക്കമുള്ള വകുപ്പുകൾ ചുമത്തുകയായിരുന്നു. പ്രസവത്തിന് ശേഷമുള്ള അമിത രക്തസ്രാവമാണ് അസ്മയുടെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ചികിത്സ ലഭിച്ചിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും ഡോക്ടർമാർ പറയുന്നു
35കാരിയായ അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. ആദ്യ രണ്ട് പ്രസവങ്ങളും ആശുപത്രിയിലായിരുന്നു. ഇതിന് ശേഷമാണ് സിറാജുദ്ദീൻ അക്യുപങ്ചർ രീതി പഠിച്ചത്. ഇതിന് ശേഷമുള്ള പ്രസവങ്ങൾ വീട്ടിൽ തന്നെ എടുക്കാൻ ഇയാൾ അസ്മയെ നിർബന്ധിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.