വീട്ടിലെ പ്രസവത്തിൽ യുവതി മരിച്ച സംഭവം; പോലീസിന്റെ തുടർനടപടികൾ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷം

മലപ്പുറത്ത് വീട്ടിൽ പ്രസവത്തിനിടെ മരിച്ച പെരുമ്പാവൂർ സ്വദേശിനിയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അക്യുപങ്ചർ ചികിത്സയിലൂടെ പ്രസവമെടുക്കുമ്പോഴാണ് 35കാരിയായ അസ്മ മരിച്ചത്.
അസ്മയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് റിപ്പോർട്ട് കിട്ടിയ ശേഷം തുടർ നടപടികളിലേക്ക് കടക്കും. മതിയായ ചികിത്സ ലഭിക്കാത്തതാണ് യുവതി മരിക്കാൻ ഇടയായതെന്നാണ് ബന്ധുക്കളുടെ പരാതി.
സംഭവത്തിൽ അസ്മയുടെ ഭർത്താവ് സിറാജുദ്ദീനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. മടവൂർ കാഫിലയെന്ന പേരിൽ യൂട്യൂബിൽ അന്ധവിശ്വാസങ്ങൾ ഇയാൾ പ്രചരിപ്പിക്കുന്നുണ്ടെന്നാണ് ആരോപണം. മതപണ്ഡിതൻമാരുടെ വിലക്ക് പോലും ലംഘിച്ചായിരുന്നു ഇയാൾ യൂട്യൂബ് വഴി അന്ധവിശ്വാസങ്ങൾ പ്രചരിപ്പിക്കുന്നത്
ഭാര്യ ഗർഭിണിയാണെന്ന വിവരം ഇയാൾ ആശ വർക്കർമാരോടു പോലും മറച്ചുവെച്ചിരുന്നു. അസ്മയെ വീട്ടിനുള്ളിൽ തന്നെ കഴിയാൻ സിറാജുദ്ദീൻ നിർബന്ധിക്കുകയും ചെയ്തതായാണ് വിവരം.