കൊറോണയെ തോല്പിച്ച് ബോറിസ് ജോണ്‍സണ്‍; അഭിനന്ദനമറിയിച്ച് ഡോണാള്‍ഡ് ട്രം‌പ്

കൊറോണയെ തോല്പിച്ച് ബോറിസ് ജോണ്‍സണ്‍; അഭിനന്ദനമറിയിച്ച് ഡോണാള്‍ഡ് ട്രം‌പ്

റിപ്പോർട്ട്: മൊയ്തീന്‍ പുത്തന്‍‌ചിറ

ലണ്ടന്‍: കൊറോണ പോസിറ്റീവിന് ചികിത്സയിലായിരുന്ന ബ്രിട്ടന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ സ്ഥിതി മെച്ചപ്പെട്ടു. അദ്ദേഹം ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് പുറത്തുവന്നതായി 10 ഡൗണിംഗ് സ്ട്രീറ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

സ്ഥിതി മെച്ചപ്പെട്ടത് കണക്കിലെടുത്ത് ബോറിസ് ജോണ്‍സണെ ഐസിയുവില്‍ നിന്ന് പരിചരണത്തിനായി വാര്‍ഡിലേക്ക് മാറ്റിയതായും പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

55 കാരനായ ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്നെങ്കിലും സ്ഥിതി വഷളായപ്പോഴാണ് ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്.

അതേസമയം, പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ സുഖം പ്രാപിച്ചതില്‍ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് സന്തോഷം പ്രകടിപ്പിച്ചു. ‘വലിയ വാര്‍ത്ത: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐസിയുവില്‍ നിന്ന് പുറത്തുവന്നിട്ടുണ്ട്. അഭിനന്ദനങ്ങള്‍. ബോറിസ് ഉടന്‍ സുഖം പ്രാപിക്കുക !!! ‘ എന്ന് ട്രം‌പ് ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സനെ ലണ്ടനിലെ സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 26 ന് രാത്രിയാണ് ജോണ്‍സന്‍റെ റിപ്പോര്‍ട്ട് പോസിറ്റീവ് ആയി കണ്ടെത്തിയത്. അതിനുശേഷം അദ്ദേഹം സ്വയം ക്വാറന്റൈനിലായിരുന്നു. എന്നാല്‍ ഏപ്രില്‍ 5 ഞായറാഴ്ച വൈകുന്നേരം സെന്‍റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി വഷളായതിനെത്തുടര്‍ന്ന് ഏപ്രില്‍ 6-ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

പ്രധാനമന്ത്രി ജോണ്‍സന്‍റെ സ്ഥാനത്ത് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് പ്രവര്‍ത്തിക്കുന്നുണ്ട്. റാബിന്‍റെ ആരോഗ്യവും വഷളായാല്‍, എക്സെക്കര്‍ ചാന്‍സലര്‍ റിഷി സുനക് അദ്ദേഹത്തിന്‍റെ സ്ഥാനമേറ്റെടുക്കും.

പ്രധാനമന്ത്രി ജോണ്‍സണ്‍ മാര്‍ച്ച് 23 ന് ബ്രിട്ടനില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. അവശ്യവസ്തുക്കളുടെ സേവനങ്ങള്‍ മാത്രം ഇപ്പോഴും തുടരുകയാണ്.

Share this story