ട്രംപിന്റെ സാമ്പത്തിക ഇടപാട്; കേസുകള്‍ വേഗത്തിലാക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി
വാഷിങ്ങ്ടൺ: പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സാമ്പത്തിക രേഖകള്‍ തേടുന്നതിനുള്ള ആജ്ഞാപത്രം പുറപ്പെടുവിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന ആവശ്യം യു.എസ് സുപ്രീം കോടതി തള്ളി. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള പ്രതിനിധി സഭയുടെ ആവശ്യമാണ് കോടതി നിരസിച്ചത്. ജൂലൈ ഒമ്പതിലെ കോടതി വിധി കഴിഞ്ഞ് 25 ദിവസം കഴിയാതെ കേസ് കീഴ്‌ക്കോടതിയിലേക്ക് മടങ്ങില്ലെന്നാണ് ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്. കേസില്‍ ആജ്ഞാപത്രം പുറപ്പെടുവിക്കുന്നതിന്റെ നിയമസാധുത സംബന്ധിച്ച കൂടുതല്‍ വിശകലനം ആവശ്യമാണെന്നായിരുന്നു ജൂലൈ ഒമ്പതിലെ വിധി.
നേരത്തെ, മസാര്‍സ് എല്‍.എല്‍.പി, ഡച്ച് ബാങ്ക്, ക്യാപിറ്റല്‍ വണ്‍ എന്നിവയില്‍ നിന്ന് ട്രംപിന്റെ സാമ്പത്തിക രേഖകള്‍ തേടിയുള്ള ആജ്ഞാപത്രം പ്രതിനിധി സഭ സമിതികള്‍ പുറപ്പെടുവിച്ചിരുന്നു.
ട്രംപിന്റെ അക്കൗണ്ടന്റുമാരായ മസാര്‍സിന്റെ കൈവശമുള്ള സാമ്പത്തിക ഇടപാട് സംബന്ധിച്ച രേഖകള്‍ തേടാന്‍ ന്യൂയോര്‍ക്കിലെ പ്രോസിക്യൂട്ടര്‍ക്ക് ജൂലൈ ഒമ്പതിലെ ഉത്തരവില്‍ കോടതി അനുമതി നല്‍കിയിരുന്നു. ആ കേസ് വേഗത്തിലാക്കാനുള്ള അഭ്യര്‍ത്ഥ ഹൈക്കോടതി പരിഗണിച്ചിരുന്നു.