യുകെയിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോകാതിരിക്കുന്നത് അവര്‍ക്ക് കൊറോണ പിടിക്കുന്നതിനേക്കാള്‍ അപകടമുണ്ടാക്കുമെന്ന് ചീഫ് മെഡിക്കല്‍ അഡൈ്വസര്‍
ലണ്ടൻ: കുട്ടികള്‍ സ്‌കൂളുകളില്‍ പോകാതിരിക്കുന്നത് അവര്‍ക്ക് കൊറോണ പിടിപെടുന്നതിനേക്കാള്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന മുന്നറിയിപ്പുമായി യുകെയിലെ ചീഫ് മെഡിക്കല്‍ അഡൈ്വസറും ഇംഗ്ലണ്ടിലെ ചീഫ് മെഡിക്കല്‍ ഓഫീസറുമായ പ്രഫ. ക്രിസ് വിറ്റി രംഗത്തെത്തി. അതിനാല്‍ രാജ്യത്ത് നിന്ന് കോവിഡ് ഭീഷണി ഒഴിഞ്ഞിട്ടില്ലെങ്കിലും അടുത്ത മാസമെങ്കിലും കുട്ടികളെ സ്‌കൂളിലെത്തിക്കണമെന്ന കടുത്ത നിര്‍ദേശമാണ് അദ്ദഹം മുന്നോട്ട് വച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് പിടിച്ചാലും അവര്‍ മരിക്കുന്നതിനുള്ള സാധ്യത വളരെ കുറവാണെന്നും എന്നാല്‍ കുട്ടികള്‍ക്ക് ദീര്‍ഘകാലം സ്‌കൂള്‍ ക്ലാസുകള്‍ മുടങ്ങുന്നത് അവരില്‍ ദീര്‍ഘകാല പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിറ്റി മുന്നറിയിപ്പേകുന്നു.
ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളിലെ മില്യണ്‍ കണക്കിന് കുട്ടികള്‍ ആഴ്ചകള്‍ക്കുള്ളില്‍ സ്‌കൂളുകളിലേക്ക് തിരിച്ചെത്താന്‍ പോകാനൊരുങ്ങുന്നതിനിടെയാണ് വിറ്റി കടുത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഇനിയും ചുരുങ്ങിയത് ഒമ്പത് മാസങ്ങളെങ്കിലും കൂടി കോവിഡ് രാജ്യത്ത് കടുത്ത വെല്ലുവിളികളുയര്‍ത്തുമെന്നുറപ്പാണെന്നും അത് വരെ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുന്നത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും വിറ്റി ആവര്‍ത്തിച്ച് മുന്നറിയിപ്പേകുന്നു.
2020ല്‍ കോവിഡ് വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകുന്നതിന് സാധ്യത കുറവാണന്നും വാക്‌സിന്‍ യാഥാര്‍ത്ഥ്യമാകാന്‍ 2021-22 എങ്കിലുമായേക്കാമെന്നും അത് വരെ കുട്ടികളെ സ്‌കൂളില്‍ വിടാതിരിക്കുന്നത് ഒരു തലമുറയോട് ചെയ്യുന്ന കടുത്ത ആഘാതമാകുമെന്നും വിറ്റി മുന്നറിയിപ്പേകുന്നു. കോവിഡ് ബാധിച്ച് കുട്ടികള്‍ ഗുരുതരാവസ്ഥയിലാകുന്നതും ആശുപത്രിയിലാകുന്നതും ലോകമാകമാനം കുറവാണെന്നും കുട്ടികളിലെ മരണ നിരക്ക് കുറവാണെന്നു അതിനാല്‍ കുട്ടികളെ ഇനിയെങ്കിലും സ്‌കൂളില്‍ വിടണമെന്നുമാണ് വിറ്റി നിര്‍ദേശിക്കുന്നത്.
ഇംഗ്ലണ്ടിലെ എല്ലാ ഇയര്‍ ഗ്രൂപ്പുകളിലുമുള്ളവരുമായ കുട്ടികള്‍ക്കും സെപ്റ്റംബറില്‍ ഫുള്‍ ടൈം സ്‌കൂള്‍ ക്ലാസുകളിലിരിക്കാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റ് പറയുന്നത്. സ്‌കോട്ട്‌ലന്‍ഡില്‍ സ്‌കൂളുകള്‍ നേരത്തെ തന്നെ തുറന്നിട്ടുണ്ട്. എന്നാല്‍ സ്‌കൂളില്‍ കുട്ടികളെ നിലവിലെ സാഹചര്യത്തില്‍ അയക്കുന്നത് തീരെ അപകടമില്ലാത്ത സംഗതിയല്ലെന്നും അതിനാല്‍ ടീച്ചര്‍മാരും രക്ഷിതാക്കളും കുട്ടികളെ ഇന്നത്തെ സാഹചര്യത്തില്‍ സ്‌കൂളില്‍ വിടുന്നതിന്റെ ഗുണങ്ങളും ദോഷങ്ങളും മനസിലാക്കണമെന്നാണ് യുകെയിലെ നാല് ഹോം നാഷന്‍സിലെയും ഡെപ്യുട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍മാര്‍ ഓര്‍മിപ്പിച്ചിരിക്കുന്നത്.