യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രായേൽ; ചരിത്രനിമിഷം പിറന്നത് വൈറ്റ് ഹൗസിൽ

യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുമായി സമാധാന കരാർ ഒപ്പിട്ട് ഇസ്രായേൽ; ചരിത്രനിമിഷം പിറന്നത് വൈറ്റ് ഹൗസിൽ

യുഎഇ, ബഹ്‌റൈൻ എന്നീ രാജ്യങ്ങളുമായി കരാർ ഒപ്പിട്ട് ഇസ്രായേൽ. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സാന്നിധ്യത്തിൽ വൈറ്റ് ഹൗസിൽ വെച്ചായിരുന്നു ചരിത്ര കരാർ സാധ്യമായത്. ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു കരാർ ഒപ്പിടാൻ നേരിട്ടെത്തിയപ്പോൾ യുഎഇ, ബഹ്‌റൈൻ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരാണ് പങ്കെടുത്തത്.

സമസ്ത മേഖലകളിലും യുഎഇ-ഇസ്രായേൽ സഹകരണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സമാധാന ഉടമ്പടിയിൽ ഒപ്പ് വെച്ചത്. ഇതോടെ 48 വർഷത്തെ ഇസ്രായേൽ വിലക്കിന് അവസാനമായി. യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാനും നെതന്യാഹുവുമാണ് സമാധാന ഉടമ്പടിയിൽ ആദ്യം ഒപ്പുവെച്ചത്. പിന്നാലെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുൽലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും നെതന്യാഹവും സമാധാന കരാറിൽ ഒപ്പുവെച്ചു

ഇസ്രായേലുമായി നയതന്ത്ര ബന്ധം പുലർത്തുന്ന അറബ് രാജ്യങ്ങളുടെ എണ്ണം ഇതോടെ നാലായി. ഈജിപ്തും ജോർദാനുമാണ് മുമ്പ് തന്നെ നയതന്ത്ര ബന്ധമുള്ള രാജ്യങ്ങൾ. ലോകമെമ്പാടുമുള്ള ഇസ്ലാം മത വിശ്വാസികൾക്ക് ജറുസലേമിലെ അഖ്‌സ മോസ്‌കിൽ പ്രാർഥനക്കെത്താൻ കരാർ വഴിയൊരുക്കുമെന്ന് ട്രംപ് പറഞ്ഞു.

നിലവിലെ സാഹചര്യത്തിൽ യുഎഇയിലെ വ്യക്തികൾക്കും കമ്പനികൾക്കും ഇസ്രായേലിൽ താമസിക്കുന്ന വ്യക്തികളുമായോ ഇസ്രായേൽ പൗരൻമാരുമായോ സ്ഥാപനങ്ങളുമായോ സാമ്പത്തിക വാണിജ്യ മേഖലകളിൽ ഇടപെടാൻ സാധിക്കും.

Share this story