ഇസാഖ് ഹെര്‍സോഗിനെ ഇസ്രായേല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഇസാഖ് ഹെര്‍സോഗിനെ ഇസ്രായേല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

ടെല്‍ അവീവ്: മുതിര്‍ന്ന രാഷ്ട്രീയ നേതാവ് ഇസാക് ഹെര്‍സോഗിനെ ഇസ്രായേലിന്റെ 11-ാമത് പ്രസിഡന്റായി തെരഞ്ഞെടുത്തു. പാര്‍ലമെന്റിലെ രഹസ്യ ബാലറ്റിലൂടെയാണ് ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്.

60-കാനായ ഹെര്‍സോഗ് ലേബര്‍ പാര്‍ട്ടി നേതാവാണ്. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്റായ ചെയിം ഹെര്‍സോഗിന്റെ മകനാണ് ഇസാഖ്. 120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ് ഹെര്‍സോഗ് എതിരാളിയായ മിറിയം പെരട്‌സിനെ തോല്‍പ്പിച്ചത്.

ഇസാഖ് ഹെര്‍സോഗിനെ ഇസ്രായേല്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു

നിലവിലെ പ്രസിഡന്റിന്റെ കാലാവധി അടുത്ത മാസം തീരുന്നതോടെയാണ് ഹെര്‍സോഗ് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക. താന്‍ എല്ലാവരുടെയും പ്രസിഡന്റ് ആയിരിക്കുമെന്ന് ഹെര്‍സോഗ് വിജയശേഷം പ്രതികരിച്ചു.

2015-ലെ തെരഞ്ഞെടുപ്പില്‍ നെതന്യാഹുവിന്റെ പ്രധാന എതിരാളിയായിരുന്നു ഹെര്‍സോഗ്. ഇസ്രായേലിലേക്കുള്ള കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്ന സന്നദ്ധ സംഘടനയായ ജ്യൂയിഷ് ഏജന്‍സിയുടെ തലവനായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ഹെര്‍സോഗ്.

എല്ലാ ഇസ്രായേലി പൗരന്മാരുടെയും പേരില്‍ താന്‍ അദ്ദേഹത്തിന് ആശംസകള്‍ നേരുന്നുവെന്നായിരുന്നു പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം, ഇസ്രായേലില്‍ 12 വര്‍ഷം ഭരിച്ച ബെഞ്ചമിന്‍ നെതന്യാഹുവിനെ പുറത്തിരുത്തി. പ്രതിപക്ഷത്തിന് മന്ത്രിസഭ രൂപീകരിക്കാന്‍ പ്രസിഡന്റ് നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കാനിരിക്കുകയാണ്.

Share this story