വെനസ്വേലക്ക് പിന്നാലെ ക്യൂബയിലും കണ്ണുവെച്ച് ട്രംപ്; സൗഹാർദപരമായി ഏറ്റെടുക്കാം
വെനസ്വേലക്ക് പിന്നാലെ ക്യൂബയിലും കണ്ണുവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗഹാർദപരമായ നിബന്ധനകളോടെ ക്യൂബയെ ഏറ്റെടുക്കാൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. ക്യൂബൻ സർക്കാർ ഞങ്ങളോട് സംസാരിച്ചു. അവർ വലിയൊരു കുഴപ്പത്തിലാണ്. ഒരു പക്ഷേ അമേരിക്കക്ക് ക്യൂബയെ ഏറ്റെടുക്കാൻ സാധിക്കുമെന്നും ട്രംപ് പറഞ്ഞു
മാസങ്ങളായി ക്യൂബയിൽ ഭരണമാറ്റത്തിനായി സമ്മർദം ചെലുത്തി വരികയാണ് ട്രംപ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ തട്ടിക്കൊണ്ടു പോയതിന് പിന്നാലെ ക്യൂബക്കെതിരായ ഉപരോധം അമേരിക്ക ശക്തമാക്കിയിരുന്നു. വെനസ്വേലയിൽ നിന്നുള്ള പണമോ എണ്ണയോ ക്യൂബയിലേക്ക് പോകുന്നത് ട്രംപ് വിലക്കുകയും ചെയ്തു
വെനസ്വേലയിൽ നിന്നും മെക്‌സിക്കോയിൽ നിന്നുമാണ് ക്യൂബ എണ്ണ ഇറക്കുമതി ചെയ്തിരുന്നത്. വെനസ്വേലയെ അമേരിക്ക പിടികൂടിയതോടെ ക്യൂബക്ക് എണ്ണക്കായി മെക്‌സിക്കോയെ മാത്രം ആശ്രയിക്കേണ്ടി വന്നു. ട്രംപിന്റെ സമ്മർദത്തെ തുടർന്ന് മെക്‌സിക്കോയും എണ്ണ ഇറക്കുമതി നിർത്തി. ഇത് ക്യൂബയിൽ വലിയ ഇന്ധന പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്
