സിറിയയിൽ ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചു; 40 പേർ കൊല്ലപ്പെട്ടു
Apr 29, 2020, 08:53 IST
സിറിയയിൽ ടാങ്കർ ബോംബ് സ്ഫോടനത്തിൽ 40 പേർ കൊല്ലപ്പെട്ടു. വടക്കുകിഴക്കൻ നഗരമായ അഫ്രിനിലാണ് സ്ഫോടനമുണ്ടായത്. തിരക്കേറിയ മാർക്കറ്റിൽ ബോംബ് ഘടിപ്പിച്ച് നിർത്തിയ ഇന്ധന ടാങ്കറാണ് പൊട്ടിത്തെറിച്ചത്.
തുർക്കി അനുകൂല വിമതർ കൂടുതലുള്ള സ്ഥലമാണ് അഫ്രിൻ. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. തുർക്കിയിലെ കുർദിഷ് ഗ്രൂപ്പായ വൈപിജിക്ക് ആക്രമണത്തിൽ പങ്കുണ്ടെന്ന് തുർക്കി പ്രതിരോധ മന്ത്രാലയം പറയുന്നു.
കൊല്ലപ്പെട്ടവരിൽ 11 പേർ കുട്ടികളാണ്. 47 പേർക്ക് പരുക്കേറ്റതായും അധികൃതർ അറിയിച്ചു. മരണസംഖ്യ ഉയരാനാണ് സാധ്യത.