എഐ രംഗത്ത് വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ചൈന: 2030-ഓടെ കമ്പ്യൂട്ടിംഗ് ശേഷി നാലിരട്ടിയാക്കാൻ ലക്ഷ്യം

Al

ബെയ്ജിംഗ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിലെ ആഗോള ആധിപത്യം ഉറപ്പിക്കുന്നതിനായി സാങ്കേതിക അടിസ്ഥാനസൗകര്യങ്ങൾ വൻതോതിൽ വികസിപ്പിക്കാൻ ചൈന പദ്ധതിയിടുന്നു. 2030-ഓടെ രാജ്യത്തെ എഐ കമ്പ്യൂട്ടിംഗ് ശേഷി നിലവിലുള്ളതിനേക്കാൾ നാലിരട്ടിയിലധികം വർദ്ധിപ്പിക്കാനാണ് ചൈന ലക്ഷ്യമിടുന്നത്. ഇതിനായി വിവരം, വാർത്താവിനിമയ മേഖലകളിൽ ഏകദേശം 3.8 ട്രില്യൺ യുവാൻ (ഏകദേശം 566 ബില്യൺ ഡോളർ) നിക്ഷേപിക്കുമെന്ന് ചൈനീസ് വ്യവസായ വിവരസാങ്കേതിക മന്ത്രാലയം (MIIT) വ്യക്തമാക്കി.

​സ്വദേശി ചിപ്പുകൾക്കും ഹാർഡ്‌വെയറുകൾക്കും മുൻഗണന നൽകിക്കൊണ്ട് സ്വന്തം എഐ സാങ്കേതികവിദ്യകൾ വികസിപ്പിക്കാനാണ് ചൈനയുടെ നീക്കം. കൂടുതൽ കമ്പ്യൂട്ടിംഗ് ഫെസിലിറ്റികളും 1,00,000 ആക്സിലറേറ്റർ കാർഡുകൾ വരെയുള്ള വലിയ സൂപ്പർകമ്പ്യൂട്ടിംഗ് ക്ലസ്റ്ററുകളും സ്ഥാപിക്കാൻ രാജ്യം പദ്ധതിയിടുന്നു.

​എഐ സാങ്കേതികവിദ്യകളുടെ വേഗത്തിലുള്ള വളർച്ചയ്ക്കൊപ്പം ഡാറ്റാ സെന്ററുകളുടെ വൈദ്യുതി ഉപഭോഗത്തിലും വൻ വർദ്ധനവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. അതിനാൽ, രാജ്യത്തിന്റെ പടിഞ്ഞാറൻ മേഖലകളിലെ പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തി പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ചൈന ലക്ഷ്യമിടുന്നത്.

​അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള ഉപരോധങ്ങളെ മറികടന്ന് സാങ്കേതിക വിദ്യയിൽ സമ്പൂർണ സ്വാശ്രയത്വം കൈവരിക്കാനുള്ള ചൈനയുടെ സുപ്രധാന ചുവടുവെപ്പായാണ് ഈ പുതിയ പ്രഖ്യാപനം വിലയിരുത്തപ്പെടുന്നത്.

Tags

Share this story