കൊറോണ അമേരിക്കയെ വിഴുങ്ങും; രണ്ട് ലക്ഷത്തോളം പേർ മരിച്ചേക്കുമെന്നും മുന്നറിയിപ്പ്
അമേരിക്കയിൽ കൊറോണ വൈറസ് നിയന്ത്രണാതീതമാകുമെന്ന് മുന്നറിയിപ്പ്. പ്രമുഖ ആരോഗ്യ വിദഗ്ധൻ ഡോ. ആന്റണി ഫൗസിയുടേതാണ് മുന്നറിയിപ്പ്. അമേരിക്കയിൽ 10 ലക്ഷത്തിലധികം പേർക്ക് രോഗബാധയുണ്ടാകുമെന്നും ഇദ്ദേഹം പറയുന്നു
ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ആളുകൾ മരിച്ചേക്കാം. ദശലക്ഷങ്ങളിൽ രോഗം വന്നേക്കാം. താൻ അമേരിക്കൻ സർക്കാരിനെ സഹായിക്കാൻ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. നിലവിൽ ഒന്നര ലക്ഷത്തോളം പേരിലാണ് അമേരിക്കയിൽ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 2400ലധികം പേർ ഇതിനോടകം മരിച്ചു കഴിഞ്ഞു
രോഗികളുടെ ബാഹുല്യം കാരണം അമേരിക്കയിലെ ആശുപത്രികൾ നിറഞ്ഞ അവസ്ഥയിലാണ്. അവശ്യ മരുന്നുകൾക്കും ഉപകരണങ്ങൾക്കും ക്ഷാമം നേരിടുകയാണ്. എല്ലാ മെട്രോ നഗരങ്ങളിലേക്കും രോഗം പടരുമെന്ന മുന്നറിയിപ്പും നിലനിൽക്കുന്നുണ്ട്.
രാജ്യത്ത് സാമൂഹിക അകലം ഏപ്രിൽ 30 വരെ നീട്ടി. അടുത്ത രണ്ടാഴ്ചയിൽ മരണനിരക്ക് ഉയരുമെന്നും ജൂൺ ഒന്നോടെ നിയന്ത്രിക്കാനാകുമെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഞായറാഴ്ച മാത്രം 264 പേരാണ് യു എസിൽ മരിച്ചത്.
കൊവിഡ്-19: ന്യൂയോര്‍ക്ക് സിറ്റിയില്‍ ഏഴ് മണിക്കൂറിനുള്ളില്‍ 98 പേര് മരിച്ചു
അതേ സമയം, ന്യൂയോര്‍ക്ക് നഗരത്തില്‍ ഞായറാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 98 പേരോളം കൊറോണ വൈറസ് ബാധയേറ്റ് മരിച്ചു. ഇതോടെ നഗരത്തിലെ മരണസംഖ്യ 776 ആയി ഉയര്‍ന്നു.
രാവിലെ 9:30 മുതല്‍ വൈകുന്നേരം 4:15 വരെ നഗരത്തില്‍ 98 മരണങ്ങളും 1,166 കൊറോണ വൈറസ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതായത് നഗരത്തിലെ 33,474 പേര്‍ക്ക് ഇപ്പോള്‍ കൊവിഡ്-19 ബാധിച്ചതായി സ്ഥിരീകരിച്ചു.
ക്വീന്‍സ് പ്രദേശത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10,737 കേസുകളാണ് ഈ പ്രദേശത്തുള്ളത്. ന്യൂയോര്‍ക്ക് നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളായ ബ്രൂക്ക്ലിനില് 8,887 കേസുകളും, ബ്രോങ്ക്സ് 6,250, മന്‍ഹാട്ടന്‍ 5,582, സ്റ്റാറ്റന്‍ ഐലന്‍ഡ് 1,984 എന്നിങ്ങനെയാണ് കൊവിഡ്-19ന്റെ കണക്കുകള്‍.
വരാനിരിക്കുന്ന കുറച്ചു കാലത്തേക്ക് നഗരം വൈറസിന്റെ പിടിയിലാകുമെന്ന് മേയര്‍ ഡി ബ്ലാസിയോ ഞായറാഴ്ച മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഞങ്ങള്‍ വളരെ കഠിനവും ദുഷ്കരവുമായ പരീക്ഷണത്തിലൂടെ കടന്നുപോകുകയാണെന്ന് മേയര്‍ മേയര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഏപ്രില്‍ മാര്‍ച്ചിനേക്കാള്‍ മോശമായിരിക്കും, മെയ് ഏപ്രിലിനേക്കാള്‍ മോശമാകുമോ എന്ന് ഞാന്‍ ഭയപ്പെടുന്നു എന്നും അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധിയെ നേരിടാന്‍ ന്യൂയോര്‍ക്ക് ഗവര്‍ണ്ണര്‍ ആന്‍ഡ്രൂ ക്വോമോ ഏപ്രില്‍ 15 വരെ നിര്‍ബന്ധിത ബിസിനസ്സ് അടച്ചുപൂട്ടല്‍ നീട്ടി.
ക്വോമോയുടെ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്ക് ശേഷം പ്രസിഡന്റ് ട്രംപ് സാമൂഹിക അകലം പാലിയ്ക്കല്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി.