കൊവിഷീൽഡ് വാക്‌സിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് സമ്മതിച്ച് മരുന്ന് നിർമാണ കമ്പനി

കൊവിഡ് പ്രതിരോധ വാക്‌സിനായ കൊവിഷീൽഡിന് ഗുരുതര പാർശ്വഫലങ്ങളുണ്ടെന്ന് തുറന്ന് സമ്മതിച്ച് മരുന്ന് നിർമാണ കമ്പനിയായ ആസ്ട്രനെക. അപൂർവ സന്ദർഭങ്ങളിൽ രക്തം കട്ടപിടിക്കുന്നതിനും പ്ലേറ്റ്‌ലെറ്റ് എണ്ണം കുറയ്ക്കുന്നതിനും കാരണമാകുന്ന അവസ്ഥക്ക് കൊവിഷീൽഡ് കാരണമാകും. 

ബ്രിട്ടീഷ് ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആസ്ട്രനെകയും ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും ചേർന്ന് വികസിപ്പിച്ചെടുതത് വാക്‌സിനാണ് കൊവിഷീൽഡ്. വാക്‌സിൻ മരണത്തിനും ഗുരുതര പാർശ്വ ഫലങ്ങൾക്കും കാരണമായെന്ന് കാണിച്ച് യുകെയിൽ നിരവധി പേർ കോടതിയെ സമീപിച്ചിരുന്നു

കോടതിയിൽ ഫയൽ ചെയ്ത 51 കേസുകളിലെ ഇരകൾ 100 മില്യൺ പൗണ്ട് വരെ നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ട്. അതേസമയം യുകെ സർക്കാർ ഇതുവരെ വിവാദത്തിൽ ഇടപെട്ടിട്ടില്ല. അപൂർവമായ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് കൊവിഷീൽഡ് കാരണമാകാമെന്നാണ് കോടതിയിൽ സമർപ്പിച്ച രേഖകളിൽ പറയുന്നത്.
 

Share this story