മോക്ക ചുഴലിക്കാറ്റ് കര തൊട്ടു: ഭീതിയിൽ മ്യാന്മറും ബംഗ്ലാദേശും: കേരളത്തിലും മഴ

Mocca

ധാക്ക: ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട മോക്ക ചുഴലിക്കാറ്റ് ബംഗ്ലാദേശിനും മ്യാൻമാറിനുമിടയിൽ കരതൊട്ടു. മണിക്കൂറിൽ 265 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്ന മോക്ക വലിയ നാശ നഷ്ടങ്ങൾ വിതയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അതീവ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായി തീരപ്രദേശങ്ങളിൽ കനത്ത മഴയാണ് പെയ്യുന്നത്. മ്യാന്മറിലും ബംഗ്ലാദേശിലും ലക്ഷക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. എല്ലാ വിമാന സർവീസുകളും നിർത്തി വച്ചു.

ഇന്ത്യയിൽ പശ്ചിമ ബംഗാളിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലുമാണ് ജാഗ്രതാ നിർദേശം. ത്രിപുര, മിസോറം, നാഗാലാൻഡ്, മണിപ്പുർ, അസം സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ദേശീയ ദുരന്ത നിവാരണ സേനാ സംഘം ക്യാമ്പ് ചെയ്യുന്നു. തീരദേശ മേഖലകളിൽ സംഘം ബോധവത്കരണം നടത്തി.

അതേസമയം, കേരളത്തിൽ ബുധനാഴ്ച വരെ ഒറ്റപ്പട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകുമെന്നു മുന്നറിയിപ്പുണ്ട്. 40 കി. മീ വേഗത്തിൽ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണം. കേരളം, കർണാടക ലക്ഷദ്വീപ് തീരത്ത് മീന്‍പിടിത്തത്തിനു തടസമില്ല.

Share this story