ഭക്ഷണം കഴിച്ചതിന് പിന്നാലെ മരണം; പാകിസ്താനിൽ ലഷ്കർ കമാൻഡർ കൊല്ലപ്പെട്ടു

Dead

പാകിസ്താനിൽ ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബയ്ക്ക് (Lashkar-e-Taiba) വീണ്ടും കനത്ത പ്രഹരം. ലഷ്കറിന്റെ മുതിർന്ന കമാൻഡറും ഹാഫിസ് സയീദിന്റെ അടുത്ത വിശ്വസ്തനുമായ ഖാരി സയീദ് അബ്ദുൾ അസീസ് (Qari Saeed Abdul Aziz) ഇസ്ലാമാബാദിൽ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു. അപരിചിതമായ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് തൊട്ടുപിന്നാലെ പള്ളിയിൽ നമാസിനായി എത്തിയ ഖാരി സയീദ് പ്രാർത്ഥനാ ഹാളിന്റെ കവാടത്തിൽ വെച്ച് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഇസ്ലാമാബാദിലെ ഖുബാ പള്ളിയിൽ (Quba Mosque) നടന്ന സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 1990 മുതൽ ലഷ്കർ മേധാവി ഹാഫിസ് സയീദുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഖാരി സയീദ്, ജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ഭീകരരുടെ കുടുംബങ്ങൾക്ക് പ്രതിമാസ പെൻഷനും സാമ്പത്തിക സഹായവും എത്തിച്ചു നൽകുന്ന ലഷ്കറിന്റെ പ്രത്യേക വിഭാഗത്തിന് (ഷോബ-എ-വർസ-എ-ഷുഹദ) നേതൃത്വം നൽകിവരികയായിരുന്നു. ഭക്ഷണത്തിൽ വിഷം കലർത്തിയതാണോ അതോ മറ്റ് ആക്രമണമാണോ മരണകാരണമെന്ന് വ്യക്തമല്ല.

കഴിഞ്ഞ 3-4 വർഷത്തിനിടെ പാകിസ്താനിലെ വിവിധ നഗരങ്ങളിൽ വെച്ച് അജ്ഞാതരായ ആളുകളുടെ ആക്രമണത്തിൽ (‘Unknown Men’) 30-തിലധികം മുതിർന്ന ലഷ്കർ ഭീകരർ വധിക്കപ്പെട്ടതായി ലഷ്കർ ഭീകരൻ റിസ്വാൻ ഹനീഫ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്ന് ദിവസങ്ങൾക്കുള്ളിലാണ് ഈ പുതിയ മരണം സംഭവിച്ചിരിക്കുന്നത്. പെഷവാർ, കറാച്ചി, റാവൽപിണ്ടി, റാവലാകോട്ട്, മുസഫറാബാദ് തുടങ്ങിയ ഇടങ്ങളിലാണ് ലഷ്കർ നേതാക്കൾ തുടർച്ചയായി കൊല്ലപ്പെട്ടത്. ഇസ്ലാമാബാദിലെ പള്ളിയിൽ വെച്ചുണ്ടായ സയീദിന്റെ പെട്ടെന്നുള്ള മരണം ലഷ്കർ കേന്ദ്രങ്ങളിൽ വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

Tags

Share this story