ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 36 ആയി; ഖൊമേനി രാജ്യം വിടുന്നുവെന്ന വാർത്ത തള്ളി സർക്കാർ
ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം പതിനൊന്നാം ദിവസത്തിലേക്ക്. പ്രക്ഷോഭത്തിൽ മരണം 36 ആയി. ടെഹ്റാനിലെ ഗ്രാൻഡ് ബസാറിൽ ധർണ നടത്തിയ പ്രതിഷേധക്കാരെ സൈന്യം നേരിട്ടു. ഏറ്റുമുട്ടലിൽ നിരവധി പേർക്ക് പരുക്കേറ്റു. ഇന്നലെ ഇറാനിലെ 88 നഗരങ്ങളിൽ 257 സ്ഥലങ്ങളിൽ സർക്കാർ വിരുദ്ധ പ്രകടനങ്ങൾ നടന്നു.
പണപ്പെരുപ്പവും കറൻസി തകർച്ചയുമാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടയാക്കിയത്. പ്രക്ഷോഭത്തിൽ 60ലധികം പ്രതിഷേധക്കാർക്ക് പരിക്കേറ്റതായും 2,076 പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്. ഡിസംബർ 28 നാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. യുഎസ് ഡോളറിനെതിരെ ഇറാനിയൻ കറൻസിയുടെ മൂല്യം വീണ്ടും കുത്തനെ ഇടിഞ്ഞതിൽ രോഷം പ്രകടിപ്പിച്ച് കടയുടമകൾ തലസ്ഥാനത്തെ തെരുവിലിറങ്ങിയതോടെയാണ് പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ടത്.
അതേസമയം പരമോന്നത നേതാവ് ആയത്തുള്ള അലി ഖൊമേനി രാജ്യം വിടാനൊരുങ്ങുന്നുവെന്ന വാർത്ത ഇറാൻ തള്ളി. സുരക്ഷാ സേനയും സൈന്യവും സർക്കാർ ഉത്തരവുകൾ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യമുണ്ടായാൽ 20 കുടുംബാംഗങ്ങൾക്കൊപ്പം ഖൊമേനി രാജ്യം വിട്ടേക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ. റഷ്യയിലേക്കാകും ഖൊമേനി പോകുക എന്നാണ് അറിയുന്നത്.
