സ്വാതന്ത്ര്യം; 7 ബന്ദികളെ കൈമാറി ഹമാസ്: സന്തോഷക്കണ്ണീരിൽ ഇസ്രയേൽ

ടെൽഅവീവ്: വെടിനിർത്തൽ കരാറിന്‍റെ ഭാഗമായി ഹമാസ് ബന്ദികളാക്കിയിരുന്ന 7 പേരെ റെഡ് ക്രോസ് വഴി ഇസ്രയേലിന് കൈമാറി. ഘട്ടം ഘട്ടമായി 20 പേരെ കൈമാറാനാണ് ധാരണ. അതേ സമയം മരിച്ച 28 പേരുടെ മൃതദേഹം കൈമാറുന്നത് വൈകിയേക്കും. ഇസ്രയേൽ തടവിലാക്കിയിരിക്കുന്ന 1900 പലസ്തീൻകാരെ വിട്ടയക്കും. ഹമാസ് ബന്ദികളെ വിട്ടയയ്ക്കുന്ന നിമിഷത്തിന് ഇസ്രയേലികൾ വികാരഭരിതരായാണ് സാക്ഷിയാക്കിയത്. രാജ്യത്തങ്ങോളമിങ്ങോളം സ്ഥാപിച്ചിരുന്ന പൊതു സ്ക്രീനുകളിൽ ആയിരക്കണക്കിന് പേരാണ് അതിർത്തിയിലെ ബന്ദികളുടെ കൈമാറ്റം കാണാനായി തടിച്ചു കൂടിയിരുന്നത്.
ഉറ്റവരുടെ മോചനത്തിനായി പലസ്തീനികളും കാത്തിരിക്കുകയാണ്. രണ്ട് വർഷം നീണ്ടു നിന്ന സായുധ യുദ്ധത്തിന് അവസാനം കുറിച്ചു കൊണ്ടാണ് ഇരു വിഭാഗവും ബന്ദികളെ കൈമാറുന്നത്. 737 ദിവസമാണ് ഇവർ ഹമാസിന്‍റെ ബന്ദികളായിരുന്നത്. എന്നാൽ ഗാസയുടെയും ഹമാസിന്‍റെയും ഭാവി ഇപ്പോഴും അനിശ്ചിതാവസ്ഥയിൽ തന്നെയാണ്.
2023 ഒക്റ്റോബറിലാണ് ഇസ്രയേലികളെ ഹമാസ് ബന്ദികളാക്കിയത്. അന്നു മുതൽ അവരോട് ബന്ദികളോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇസ്രയേലികൾ മഞ്ഞ നിറമുള്ള റിബണുകൾ അണിയാറുണ്ട്.