വീശിയടിച്ച് ഫ്രെഡി ചുഴലിക്കാറ്റ്: 100 മരണം

ലിലോംഗ്വെ: ദക്ഷിണ കിഴക്കൻ ആഫ്രിക്കയിലെ മലാവിയിലും മൊസാംബിക്കിലും വീശിയടിച്ച ഫ്രെഡി ചുഴലിക്കാറ്റിൽപ്പെട്ട് നൂറിലേറെ പേർ മരിച്ചു. മണ്ണിടിച്ചലിൽപ്പെട്ട് 134 പേരെ കാണാതായി. 16 പേർക്ക് പരിക്കേറ്റു. മണ്ണിടിച്ചിലിൽ ഏറ്റവുമധികം നാശം നേരിട്ടത് മലാവിയുടെ വ്യാവസായിക തലസ്ഥാനമായ ബ്ലാൻടൈറിലാണ്. ബ്ലാൻടൈർ നഗരത്തിൽ മാത്രം 85 പേരാണ് മരിച്ചത്.
ഫെബ്രുവരിയിൽ നാശം വിതച്ച ഫ്രെഡി ചുഴലിക്കാറ്റിന്റെ രണ്ടാം തരംഗമാണ് മേഖലയെ ദുരിതത്തിലാക്കിയത്. ഇരു രാജ്യങ്ങളിലും കടുത്ത മഴയും കാറ്റുമാണ് അനുഭവപ്പെടുന്നത്. ഓസ്ട്രേലിയൻ തീരത്ത് ജന്മം കൊണ്ട ഫ്രെഡി ചുഴലിക്കാറ്റ് ഇന്ത്യൻ മഹാസമുദ്രത്തിന്റെ ദക്ഷിണഭാഗം പിന്നിട്ട് മഡഗാസ്കറിൽ എത്തിയ ശേഷമാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ ദക്ഷിണമേഖലയിൽ ആഞ്ഞടിച്ചത്. ചുഴലിക്കാറ്റുകളുടെ ദിശാസഞ്ചാരപ്രക്രിയയിൽ അപൂർവമായ രീതിയിൽ, ലൂപ്(ചാക്രിക ചലനം) കണക്കെ മഡഗാസ്കറിലേക്ക് തിരികെ സഞ്ചരിച്ച ഫ്രെഡി ചുഴലിക്കാറ്റ് വീണ്ടും ആഫ്രിക്കയിലേക്ക് എത്തുകയായിരുന്നു,