അയൽരാജ്യങ്ങളെ ഉപയോഗിച്ച് ആക്രമിച്ചാൽ തിരിച്ചടിക്കും; മുന്നറിയിപ്പുമായി വീണ്ടും ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയൻ

iran

ടെഹ്റാൻ: ഇറാന്‍റെ അയൽരാജ്യങ്ങളുടെ മണ്ണ് ഉപയോഗിച്ച് ശത്രുക്കൾ ആക്രമണത്തിന് മുതിർന്നാൽ ശക്തമായ തിരിച്ചടി നൽകാൻ രാജ്യം നിർബന്ധിതമാകുമെന്ന് പ്രസിഡന്‍റ് മസൂദ് പെസെഷ്കിയാൻ. ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ സംപ്രേഷണം ചെയ്ത പ്രസംഗത്തിലാണ് മുന്നറിയിപ്പ്.

പ്രാദേശിക സമാധാനത്തിന് മുൻഗണന നൽകുന്നതിനൊപ്പം തന്നെ സൈനികമായ ജാഗ്രത കൈവിടില്ലെന്ന സന്ദേശമാണ് ഇറാൻ ഇതിലൂടെ നൽകുന്നത്.

കുത്തിത്തിരിപ്പിനെതിരേ ജാഗ്രത

തന്‍റെ വാക്കുകൾ ശത്രുക്കൾ തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും അയൽരാജ്യങ്ങളുമായി ഇറാൻ പുലർത്തുന്ന ബന്ധത്തിൽ വിള്ളൽ വീഴ്ത്താനാണ് അവർ ശ്രമിക്കുന്നതെന്നും പ്രസിഡന്‍റ് ആരോപിച്ചു.

യുഎസ് സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങളിൽ നടന്ന ആക്രമണങ്ങളിൽ കഴിഞ്ഞ ദിവസം അദ്ദേഹം മാപ്പ് ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തിന്‍റെ നിലപാട് കൂടുതൽ വ്യക്തമാക്കിക്കൊണ്ട് പെസെഷ്കിയാൻ രംഗത്തെത്തിയത്.

തിരിച്ചടി ശത്രുക്കൾക്ക് മാത്രം

അയൽരാജ്യങ്ങളുമായി സംഘർഷത്തിനില്ലെന്നും, എന്നാൽ ഇറാന്‍റെ സുരക്ഷ അപകടത്തിലായാൽ പ്രതികരിക്കാതിരിക്കാൻ കഴിയില്ലെന്നും പെസെഷ്കിയാൻ വ്യക്തമാക്കി. "ഇറാന്‍റെ ശത്രുക്കൾ ഏതെങ്കിലും അയൽരാജ്യത്തെ ഞങ്ങളുടെ മണ്ണിലേക്ക് ആക്രമണം നടത്താനോ അധിനിവേശത്തിനോ ഉപയോഗിച്ചാൽ, ആ ആക്രമണത്തിന് മറുപടി നൽകാൻ ഞങ്ങൾ നിർബന്ധിതരാകും'', അദ്ദേഹം മുന്നറിയിപ്പ് നൽകി.

അത്തരമൊരു പ്രതികരണം ആ രാജ്യത്തോടോ അവിടുത്തെ ജനങ്ങളോടോ ഉള്ള ശത്രുത കൊണ്ടല്ല, മറിച്ച് അനിവാര്യമായ ഒരു നടപടിയെന്ന നിലയിലായിരിക്കുമെന്നും പെസെഷ്കിയാൻ വ്യക്തമാക്കി.

Tags

Share this story