ഇന്ത്യ വെറും നരകക്കുഴി; വിദ്വേഷ പരാമർശം പങ്കുവച്ച് ട്രംപ്
അമെരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജ് ഇന്ത്യയെയും ചൈനയെയും ലക്ഷ്യമിട്ടു നടത്തിയ വംശീയ പരാമർശങ്ങൾ യുഎസ് മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് തന്‍റെ ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്‌ഫോമിൽ പങ്കുവച്ചത് വിവാദമാകുന്നു. ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച, സാവേജ് ഇവിടങ്ങളിൽനിന്നുള്ള കുടിയേറ്റക്കാരെ ലാപ്‌ടോപ്പുമായി വരുന്ന ഗുണ്ടകൾ എന്നാണു വിളിക്കുന്നത്.
വാഷിങ്ടൺ: ഇന്ത്യയെയും ചൈനയെയും അധിക്ഷേപിക്കുന്ന അമെരിക്കൻ റേഡിയോ അവതാരകൻ മൈക്കൽ സാവേജിന്‍റെ വംശീയ പരാമർശങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. തന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യൽ' വഴിയാണ് ട്രംപ് ഈ വിവാദ പരാമർശങ്ങൾ വീണ്ടും പങ്കുവച്ചിരിക്കുന്നത്. ഇന്ത്യയെയും ചൈനയെയും 'നരകക്കുഴികൾ' (Hell-holes) എന്ന് വിശേഷിപ്പിച്ച സാവേജ്, ഇരു രാജ്യങ്ങളിൽ നിന്നുമുള്ള കുടിയേറ്റക്കാരെ 'ലാപ്‌ടോപ്പുമായി വന്ന ഗുണ്ടകൾ' എന്നും അധിക്ഷേപിക്കുന്നു.
അമെരിക്കയിൽ ജനിക്കുന്ന കുട്ടികൾക്ക് സ്വയമേവ പൗരത്വം നൽകുന്ന 'ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ്' നിയമത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായാണ് ട്രംപിന്‍റെ ഈ നീക്കം. ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നുമുള്ള ഗർഭിണികൾ പ്രസവത്തിനായി അമെരിക്കയിലെത്തുന്നുവെന്നും, നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച്, ജനിക്കുന്ന കുട്ടിക്ക് ഉടനടി പൗരത്വം നേടിയെടുക്കുന്നുവെന്നുമാണ് സാവേജിന്‍റെ ആരോപണം.
വിവാദ പരാമർശങ്ങൾ ഇങ്ങനെ:
-
"ഇന്ത്യയിൽ നിന്നോ ചൈനയിൽ നിന്നോ മറ്റ് നരകക്കുഴികളിൽ നിന്നോ എത്തുന്നവർ ഇവിടെ പ്രസവിക്കുന്നു. ജനിക്കുന്ന കുട്ടിക്ക് ഉടൻ പൗരത്വം ലഭിക്കുന്നു. ഇതിലൂടെ അവരുടെ മുഴുവൻ കുടുംബത്തെയും ഇവിടേക്ക് എത്തിക്കുന്നു."
-
"ഇന്ത്യൻ, ചൈനീസ് കുടിയേറ്റക്കാർ ലാപ്‌ടോപ്പുമായി വന്ന ഗുണ്ടകളാണ്. ഇവർ അമേരിക്കൻ പതാകയെ അപമാനിച്ചു."
-
"കാലിഫോർണിയയിലെ ടെക് കമ്പനികളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കുന്നില്ല. ഇന്ത്യക്കാർക്കും ചൈനക്കാർക്കുമാണ് അവിടെ മുൻഗണന."
അമെരിക്കയിൽ മാത്രമാണ് പ്രസവത്തിലൂടെ പൗരത്വം ലഭിക്കുന്ന നിയമമെന്ന ട്രംപിന്‍റെ പ്രസ്താവന തെറ്റാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നതാണ്. കാനഡ, മെക്സിക്കോ തുടങ്ങി മുപ്പതോളം രാജ്യങ്ങളിൽ ഈ നിയമം നിലവിലുള്ളതാണ്.
ബർത്ത് റൈറ്റ് സിറ്റിസൺഷിപ്പ് നിർത്തലാക്കാനുള്ള ട്രംപിന്‍റെ എക്സിക്യൂട്ടിവ് ഓർഡർ നിലവിൽ യുഎസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീം കോടതി വിധി രാജ്യത്തിന് അനുകൂലമായില്ലെങ്കിൽ അമേരിക്കയുടെ അന്തസ് തകരുമെന്നാണ് ട്രംപ് പറയുന്നത്.
