ഇന്ത്യ അതിർത്തി കടത്തി ആളുകളെ തള്ളാൻ ശ്രമിക്കുന്നു; പത്തോളം ശ്രമങ്ങൾ പരാജയപ്പെടുത്തിയതായി ബംഗ്ലാദേശ്

Bangladesh

ഇന്ത്യൻ അധികൃതർ അതിർത്തി കടത്തി ആളുകളെ തങ്ങളുടെ രാജ്യത്തേക്ക് തള്ളിക്കയറ്റാൻ (Push-in) ശ്രമിക്കുന്നതായി ബംഗ്ലാദേശ് ആരോപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായ ഇത്തരം പത്തോളം ശ്രമങ്ങൾ തങ്ങൾ പരാജയപ്പെടുത്തിയതായി ബോർഡർ ഗാർഡ് ബംഗ്ലാദേശ് (BGB) അവകാശപ്പെട്ടു.

​അതിർത്തിയിലൂടെ ആരെയും അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവദിക്കില്ലെന്നും ഉഭയകക്ഷി ധാരണകൾ ലംഘിച്ചുകൊണ്ടുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി ചെറുക്കുമെന്നും ബി.ജി.ബി പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ദിവസം തെക്കുപടിഞ്ഞാറൻ അതിർത്തി ജില്ലയായ ജെനെയ്ദയിൽ (Jhenaidah), അതിർത്തി ഗേറ്റ് തുറന്ന് 35ഓളം ആളുകളുമായി വന്ന ഇന്ത്യൻ അതിർത്തി രക്ഷാസേനയുടെ (BSF) പ്രിസൺ വാൻ തങ്ങൾ തിരിച്ചയച്ചതായും ബംഗ്ലാദേശ് സേന വ്യക്തമാക്കി.

​ഔദ്യോഗികവും നയതന്ത്രപരവുമായ ചാനലുകളിലൂടെയല്ലാതെ ആളുകളെ അതിർത്തി കടത്തിവിടുന്ന രീതി അംഗീകരിക്കില്ലെന്നാണ് ധാക്കയുടെ നിലപാട്. ഈ വിഷയം ജൂൺ 8 മുതൽ 11 വരെ ന്യൂഡൽഹിയിൽ നടക്കുന്ന ഇരുരാജ്യങ്ങളിലെയും അതിർത്തി രക്ഷാസേനകളുടെ ഡയറക്ടർ ജനറൽ തല ചർച്ചകളിൽ ബംഗ്ലാദേശ് ഉന്നയിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Tags

Share this story